കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ റോയ് തോമസ് കൊല്ലപ്പെട്ട കേസിന് പിന്നാലെ ഷാജുവിന്റെ ഭാര്യ സിലി വധിക്കപ്പെട്ട കേസില്‍ കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്.മാത്യുവിനെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നൽകി.
കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണഉദ്യോഗസ്ഥനായ വടകര തീരദേശ പോലീസ് ഇന്‍സ്പക്ടർ ബി.കെ.സിജു ഇന്നലെ അപേക്ഷ നല്‍കിയത്. നാളെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. സിലി വധക്കേസില്‍ ജോളിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മാത്യുവിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. റോയ് വധക്കേസിലെ പ്രതികളായ പൊന്നാമറ്റം വീട്ടിൽ റോയിയുടെ ഭാര്യയായിരുന്ന ജോളി, ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയ ജ്വല്ലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയല്‍ മഞ്ചാടി വീട്ടിൽ എം.എസ്.മാത്യു എന്നിവരാണ് സിലി വധക്കേസിലെയും ഒന്നും രണ്ടും പ്രതികള്‍.
റോയ്തോമസ് കേസില്‍ മാത്യുവിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇപ്പോൾ ജില്ലാ ജയിലിൽ റിമാന്‍ഡിലാണ്. നാളെ അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം കോടതി അനുമതിയോടെ മാത്യുവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും.
പൊന്നാമറ്റത്ത് കൊല്ലപ്പെട്ടവരുടെ കല്ലറ പൊളിക്കുന്നതിന് തൊട്ടുമുമ്പു വരെ ജോളിയും മാത്യുവും തമ്മില്‍ ബന്ധപ്പെട്ടിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ റോയ്തോമസ് വധക്കേസില്‍ മൂന്നാംപ്രതിയായ പ്രജുകുമാര്‍ കോയമ്പത്തൂരില്‍നിന്നു വാങ്ങിയ സയനൈഡാണ് മാത്യു ജോളിക്കു നല്കിയ്.
ജോളിയുടെ ഉദ്ദേശ്യം അറിഞ്ഞിട്ടും മാത്യു എതിര്‍ക്കാതെ ജോളിക്കൊപ്പം ചേര്‍ന്ന് കൃത്യം നിര്‍വഹിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.
സിലി വധം: മാത്യുവിനെ കസ്റ്റഡിയിൽ വാങ്ങും
12:22 AM Oct 27, 2019 | Deepika.com