കായംകുളം: ചികിത്സ പിഴവ് മൂലം ഒന്നര വയസുകാരി മരിച്ചെന്ന കേസിൽ മോഹനൻ വൈദ്യരെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ മോഹനൻ വൈദ്യർ ഹാജരാകണമെന്നു ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ നിർദേശം നൽകിയിരുന്നു.
ഇതേത്തുടർന്ന് ഇന്നലെ ഉച്ചയോടെ കായംകുളം പോലീസ് സ്റ്റേഷനിൽ ഹാജരായി. ജില്ലാ കോടതി കർശന ഉപാധികളോടെ ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു. ചികിത്സാപ്പിഴവിൽ ഒന്നര വയസുകാരി മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷനു ലഭിച്ച പരാതിയിലും സോറിയാസീസ് ചികിത്സാപ്പിഴവിൽ കായംകുളം പോലീസ് നേരിട്ടു രജിസ്റ്റർ ചെയ്ത കേസിലുമാണു മുൻകൂർ ജാമ്യംതേടി മോഹനൻ വൈദ്യർ ഹൈക്കോടതിയെ സമീപിച്ചത്.
പ്രൊപ്പിയോണിക് അസിഡീമിയ എന്ന ജനിതക രോഗത്തിനു ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനൻ വൈദ്യരുടെ അശാസ്ത്രീയ ചികിത്സ കൊണ്ടാണ് മരിച്ചതെന്നായിരുന്നു പരാതി. വയനാട് സ്വദേശിയായ പൊതുപ്രവർത്തകൻ ശ്രീജിത്ത് പെരുമനയുടെ പരാതിയിൽ മോഹനൻ വൈദ്യർക്കെതിരേ പോലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു.
അനധികൃത ചികിത്സ നടത്തുന്നില്ലെന്ന് ആരോഗ്യവകുപ്പും ജില്ലാ മെഡിക്കൽ ഓഫീസറും ഉറപ്പുവരുത്തണമെന്ന നിബന്ധനയും ജാമ്യ വ്യവസ്ഥയിലുണ്ട്.
ഒന്നര വയസുകാരി മരിച്ച സംഭവം: മോഹനൻ വൈദ്യരുടെ അറസ്റ്റ് േരഖപ്പെടുത്തി
12:13 AM Oct 27, 2019 | Deepika.com