കണ്ണൂർ: ജനങ്ങളുടെ ക്ഷേമം ആഗ്രഹിക്കുന്ന ഒരു ഭരണാധികാരിക്കും പങ്കാളിത്ത പെൻഷൻ പദ്ധതി തീരുമാനത്തിൽനിന്ന് പിന്തിരിയാനാകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ കെഎസ്ആർടിസിയുടെ നിലവിലെ അവസ്ഥയായിരിക്കും ഭാവിയിൽ സിവിൽ സർവീസും നേരിടേണ്ടിവരികയെന്നും അദ്ദേഹം പറഞ്ഞു. കേരള എൻജിഒ അസോസിയേഷൻ 45-ാം സംസ്ഥാന സമ്മേളനം കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മൻ ചാണ്ടി സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിയെക്കുറിച്ച് പുനരാലോചിക്കാൻ യുഡിഎഫ് നേതൃത്വം തയാറാകണമെന്ന അധ്യക്ഷപ്രസംഗത്തിലെ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറിന്റെ ആവശ്യത്തിന് മറുപടിയായാണ് ഉമ്മൻ ചാണ്ടി ഇങ്ങനെ പ്രതികരിച്ചത്. പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കാൻ യുഡിഎഫ് സർക്കാർ നിർബന്ധിതമാകുകയായിരുന്നു. ധനകാര്യസ്ഥിതി മോശമാകുകയും കടബാധ്യത വർധിക്കുകയുംചെയ്ത സാഹചര്യത്തിൽ ഇതല്ലാതെ മറ്റു മാർഗമില്ലായിരുന്നു. ഓരോ പത്തുവർഷം കഴിയുമ്പോഴും പെൻഷൻ ബാധ്യത അഞ്ചിരട്ടിയായി വർധിച്ചു.
2011-12 കാലഘട്ടത്തിൽ 8700 കോടിയായിരുന്ന ബാധ്യത 2021-22 ആകുമ്പോഴേക്കും 4150 കോടിയായും 2031 -32 വർഷത്തിൽ 1,95,000 കോടിയായും മാറും. ഇതോടെ സിവിൽ സർവീസ് സർക്കാരിന് വലിയ ബാധ്യതയായി മാറും. ഇതാണ് അന്നത്തെ യുഡിഎഫ് സർക്കാർ പരിശോധിച്ചത്.
യുഡിഎഫ് സർക്കാരിന് അന്ന് പത്തു ശതമാനം അധികബാധ്യതയാണ് ഉണ്ടായതെങ്കിലും ഭാവിയിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ശ്രമിച്ചത്. ജീവനക്കാരെ ദ്രോഹിക്കാനല്ല, അവരോടുള്ള സ്നേഹക്കൂടുതലാണ് പങ്കാളിത്ത പെൻഷൻ നടപ്പാക്കാൻ വഴിയൊരുക്കിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
തങ്ങൾ അധികാരത്തിലെത്തിയാൽ ആദ്യം പങ്കാളിത്ത പെൻഷൻ പദ്ധതി മാറ്റുമെന്ന് പറഞ്ഞ ഇടതുപക്ഷ സർക്കാർ ഇപ്പോൾ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാതെ കുനിഞ്ഞുനടക്കുകയാണെന്ന് ഉമ്മൻചാണ്ടി പരിഹസിച്ചു. ജീവനക്കാരോട് രണ്ടു സമീപനമാണ് എന്നും ഇടതുപക്ഷം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സർക്കാർ ജീവനക്കാരെ ദ്രോഹിക്കുന്നു: ഉമ്മൻ ചാണ്ടി
11:41 PM Oct 26, 2019 | Deepika.com