കണ്ണൂർ: എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് അധികാരത്തിലേറിയ ഇടത്സർക്കാർ ശരിയാക്കിയത് കേരളത്തിന്റെ ഖജനാവിനെയാണെന്ന് വി.ഡി. സതീശൻ എംഎൽഎ. 40 ശതമാനം പദ്ധതിപ്രവർത്തനം വെട്ടിക്കുറയ്ക്കാൻ അനൗദ്യോഗികമായി തീരുമാനമെടുത്തുകഴിഞ്ഞു. വരവും ചെലവും പൊരുത്തപ്പെടുത്താൻ സർക്കാർ പാടുപെടുകയാണ്. കിഫ്ബി ബജറ്റിനും ഭരണഘടനയ്ക്കും പുറത്തുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടക്കുന്ന കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കുന്ന പദ്ധതികളാണ് കിഫ്ബിയിലൂടെ നടപ്പിലാക്കുന്നത്. ചെറിയ പലിശയ്ക്ക് പണം കടം കിട്ടുമ്പോൾ സ്റ്റോക്ക് മാർക്കറ്റിൽനിന്ന് 9.78 ശതമാനം പലിശയ്ക്ക് 2250 കോടി രൂപ വായ്പ വാങ്ങിയിരിക്കുന്നു.
2021 ന് ശേഷമാണ് കടമെടുത്ത പണത്തിന്റെ തിരിച്ചടവ് പ്രധാനമായും വരുന്നത്. അപ്പോഴേക്കും ഈ സർക്കാരിന്റെ കാലാവധി തീരും. കാബിനറ്റ് റാങ്ക് കൊടുത്തതിലൂടെ അധിക സാമ്പത്തികബാധ്യത സർക്കാർ വരുത്തിവയ്ക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
കിഫ്ബി ബജറ്റിനു പുറമേയുള്ള വലിയ ബാധ്യത: വി.ഡി. സതീശൻ
11:28 PM Oct 26, 2019 | Deepika.com