കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തിൽ ഹൈബി ഈഡൻ എംപിയുടെ പ്രസ്താവനയ് ക്കെതിരേ മേയർ സൗമിനി ജെയിൻ. നേട്ടങ്ങൾ സ്വന്തം പേരിലാക്കുന്നവർ ഉത്തരവാദിത്വങ്ങൾ കൂടി തനിക്കുണ്ടെന്നു മനസിലാക്കി പെരുമാറണമെന്ന് അവർ പറഞ്ഞു. കോർപറേഷൻ പരിധിയിലെ പ്രശ്നങ്ങളുടെ യഥാർഥ കാരണങ്ങൾ കൃത്യമായി അറിയുന്നയാളാണ് ഹൈബി ഈഡൻ. ഇപ്പോഴത്തെ ഭാവമാറ്റത്തിന്റെ കാരണവും ഉദ്ദേശ്യവുമെന്താണെന്നു മനസിലാവുന്നില്ലെന്നും മേയർ മാധ്യമങ്ങളോടു സംസാരിക്കവേ പറഞ്ഞു.
ഓരോ ജനപ്രതിനിധിക്കും പ്രതിസന്ധിഘട്ടത്തിൽ ചില കർത്തവ്യങ്ങളുണ്ടെന്നു ഹൈബി ഓർക്കണം. ഒന്നരമാസം മുന്‍പ് റോഡ് അറ്റകുറ്റപ്പണി തുടങ്ങിവച്ചെങ്കിലും അതു മുന്നോട്ടു പോകാതിരുന്നത് അമൃത് പദ്ധതിക്കു റോഡുകളിൽ പൈപ്പ് ലൈൻ ഇടുന്ന പ്രവൃത്തിക്കായി ജലഅഥോറിറ്റി റോഡുകൾ ഏറ്റെടുത്തശേഷം അതു തിരിച്ചുനൽകാത്തതിനാലാണ്. പലതവണ സമയം നീട്ടി നൽകിയിട്ടും പണി പൂർത്തിയാക്കി റോഡ് തിരികെയേൽപ്പിച്ചില്ല. ഇതിന്റെ പേരിൽ വാട്ടർ അഥോറിറ്റിക്കു മുന്നിൽ താൻ കുത്തിയിരിപ്പു സമരം നടത്തിയപ്പോൾ ഒപ്പമിരുന്നയാളാണ് ഹൈബി ഈഡൻ. നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ ഇ. ശ്രീധരന്റെ വിദഗ്ധാഭിപ്രായം തേടും. അടുത്ത ദിവസം തന്നെ കോർപറേഷൻ വിദഗ്ധരുടെ യോഗം വിളിച്ചുകൂട്ടി അഭിപ്രായങ്ങൾ സ്വീകരിച്ച് ആസൂത്രണം ചെയ്യും. തന്റെ രാജിയുമായി ബന്ധപ്പെട്ടു പാർട്ടിയാണ് തീരുമാനമെടുക്കേണ്ടത്. രാജിവയ്ക്കേണ്ട സാഹചര്യം നിലവിലില്ല. ഇതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മേയർ സ്ഥാനം രാജിവയ്ക്കേണ്ടി വന്നാലോ കാലാവധി പൂർത്തിയാക്കിയതിന് ശേഷമോ പൊതുപ്രവർത്തനത്തിൽനിന്നു മാറിനിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സൗമിനി പറഞ്ഞു.
കോർപറേഷൻ മേയർ മാറ്റം ഉടൻ വേണമെന്ന ആവശ്യവുമായി ഡിസിസിയിൽനിന്നുള്ള മൂന്നംഗ പ്രതിനിധിസംഘം നാളെ തിരുവനന്തപുരത്തേക്കു പോകും. നിലവിലെ രാഷ്ട്രീയ സാഹചരങ്ങളും അധികാരമാറ്റം സംബന്ധിച്ചു മുന്‍പുണ്ടായിരുന്ന ധാരണയുമൊക്കെ കെപിസിസി പ്രസിഡന്റിനെ നേരിട്ടറിയിക്കാനാണ് സംഘം പോകുന്നത്. യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ, വി.ഡി. സതീശൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എന്നിവരാണ് കെപിസിസി പ്രസിഡന്റിനെ നേരിൽ കണ്ടു തീരുമാനം അറിയിക്കുന്നത്.
വെള്ളക്കെട്ട് ; ഹൈബി ഈഡനെതിരേ സൗമിനി ജെയിൻ
11:28 PM Oct 26, 2019 | Deepika.com