തിരുവനന്തപുരം: വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങൾ യുഡിഎഫിൽ നിന്നു പിടിച്ചെടുക്കാനായതു ശക്തമായ രാഷ്ട്രീയ വിജയമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
ശബരിമല വിഷയത്തിലടക്കം പാർട്ടിയിൽ നിന്ന് അകന്നുപോയ വോട്ടർമാർ ഉപതെരഞ്ഞെടുപ്പിൽ സഹായിക്കുന്ന നിലപാടാണു സ്വീകരിച്ചത്. ഇതു വട്ടിയൂർക്കാവിലും കോന്നിയിലും ഗുണകരമായി. എന്നാൽ അരൂരിലെ തോൽവി ഗൗരവമായി പരിശോധിക്കും. മന്ത്രി ജി.സുധാകരൻ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരേ നടത്തിയ പൂതന പ്രയോഗം തെരഞ്ഞെടുപ്പ് സമയത്ത് അനാവശ്യമായിരുന്നുവെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
ഉപതെരഞ്ഞെടുപ്പിൽ തോറ്റ മണ്ഡലങ്ങളെ സംബന്ധിച്ചു പാർട്ടി ഗൗരവമായി പരിശോധിക്കും. മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ തീരുമാനിച്ചതിൽ പിശകുണ്ടെങ്കിൽ പാർട്ടി ജില്ലാ കമ്മിറ്റി പ്രത്യേകം പരിശോധിക്കും. എറണാകുളത്തു പരാജയം സംഭവിച്ചെങ്കിലും വലിയ പോരാട്ടമാണു നടത്താനായത്. അഞ്ചു മണ്ഡലങ്ങളിലും മെച്ചപ്പെട്ട തെരഞ്ഞെടുപ്പു പ്രവർത്തനമാണു നടത്തിയത്. ഇടതുമുന്നണിയെന്ന നിലയിൽ നടത്തിയ കൂട്ടായ പ്രവർത്തനം തെരഞ്ഞെടുപ്പിൽ ഗുണകരമായെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി.
എൻഎസ്എസിന്റെ നിലപാട് ഇടതുമുന്നണിക്ക് എതിരായിരുന്നെങ്കിലും സമുദായത്തെ കൂടെ നിർത്താനുള്ള പ്രവർത്തനങ്ങൾ സർക്കാരും പാർട്ടിയും ആലോചിക്കണം. ഇക്കാര്യത്തിൽ കൂടുതൽ ചർച്ച വേണമെന്നും നേതാക്കൾ സെക്രട്ടേറിയറ്റിൽ ആവശ്യപ്പെട്ടു.
മന്ത്രി ജി.സുധാകരനു സിപിഎം സെക്രട്ടേറിയറ്റിൽ വിമർശനം
01:14 AM Oct 26, 2019 | Deepika.com