കോഴിക്കോട്: അന്ന് കുമ്മനം, ഇന്ന് ശ്രീധരൻ പിള്ള. സംസ്ഥാന അധ്യക്ഷ പദവി ഒഴിയുന്നവരെ തേടിയെത്തുന്നത് ഗവർണർ പദവി. കുമ്മനം രാജശേഖരൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വ്യക്തിപരമായ എതിർപ്പ് പോലും അവഗണിച്ചാണ് മിസോറം ഗവർണർ സ്ഥാനം രാജിവച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വിജയിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്.
എന്നാൽ കുമ്മനം പരാജയപ്പെട്ടതോടെ വട്ടിയൂർകാവിലെ ഉപതെരഞ്ഞടുപ്പിൽ പോലും അദ്ദേഹത്തിന്റെ പേര് വെട്ടി. നിലവിൽ പുതിയ ദൗത്യമാണ് ശ്രീധരൻ പിള്ളയെ തേടി എത്തിയിരിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിലും ഗവർണർ പദവി ലഭിച്ചത് അദ്ദേഹത്തിനു വലിയ ആശ്വാസമായി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്നതിനുപുറമെ, നിയമജ്ഞന്, കവി, എഴുത്തുകാരന്, പ്രസംഗകൻ എന്നീ നിലകളിലും ശ്രദ്ധേയനാണ് ശ്രീധരന്‍പിള്ള.
ചെങ്ങന്നൂരിലെ വെണ്മണി ഗ്രാമത്തിൽ വി.ജി. സുകുമാരന്‍നായരുടെയും ഭവാനി അമ്മയുടെയും മകനായി ജനിച്ച അദ്ദേഹം മാര്‍ത്തോമ്മ സ്കൂള്‍, പന്തളം എന്‍എസ്എസ് കോളജ് എന്നിവിടങ്ങളിലാണ് പഠിച്ചത്.
നിയമ വിദ്യാര്‍ഥിയായി കോഴിക്കോട്ടെത്തിയപ്പോള്‍ എബിവിപിയുടെ അമരക്കാരനായി. ഭാരതീയ ജനസംഘത്തിന്റെ ദേശീയസമ്മേളനം 1967ല്‍ കോഴിക്കോട് നടക്കുമ്പോള്‍ അതിന്റെ വോളണ്ടിയറായതോടെ ദീൻദയാല്‍ ഉപാധ്യായയുടെ ഏകാത്മ മാനവ ദര്‍ശനത്താൽ അദ്ദേഹം നയിക്കപ്പെട്ടു.
അടിയന്തരാവസ്ഥയില്‍ ലോക്സംഘര്‍ഷ സമിതിയുടെ യുവജന വിഭാഗം സംസ്ഥാന കണ്‍വീനറായിരുന്നു. പിന്നീട് ബിജെപിയുടെ നിരവധി ചുമതലകൾ വഹിച്ചു. സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായി. നൂറോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ജന്മഭൂമി ദിനപത്രത്തിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു. നിരവധി പത്രങ്ങളില്‍ കോളമിസ്റ്റുമാണ്. ഇതിനകം വ്യത്യസ്ത മേഖലകളില്‍നിന്ന് മുപ്പതോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കീഴ്ക്കോടതി മുതൽ പരമോന്നത കോടതികളില്വരെ കേസുകളിൽ ഹാജരാകുന്ന അദ്ദേഹം 120 പേരെ ജൂണിയർ അഭിഭാഷകരായി വളര്‍ത്തിയെടുത്തിട്ടുണ്ട്. ഇതിൽ ഏതാനും പേര് ഇന്ന് ജഡ്ജിമാരാണ്.
അഡ്വ. റീത്തയാണ് ഭാര്യ. മക്കള്‍: അഡ്വ. അർജുന് ശ്രീധര്‍, ഡോ. ആര്യ അരുണ്‍. മരുമക്കള്‍: അഡ്വ. അരുൺ കൃഷ്ണധന്‍, ജിപ്സ അർജുന്. കോഴിക്കോട് തിരുത്തിയാട് പ്രണവത്തിലാണ് താമസം.
അന്നു കുമ്മനം, ഇന്ന് ശ്രീധരൻപിള്ള
12:51 AM Oct 26, 2019 | Deepika.com