തിരുവനന്തപുരം: ആർസിഇപി (റീജണൽ കോംപ്രിഹൻസീവ് ഇക്കണോമിക്ക് പാർട്ട്ണർഷിപ്പ്) കരാർ ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ മത്സ്യമേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കുമെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. രാജ്യത്തിന്റെ സന്പദ്ഘടനയെ ഇതു പ്രതികൂലമായി ബാധിക്കും. നമ്മുടെ രാജ്യത്തിന്റെ മത്സ്യ ഇറക്കുമതിക്കുള്ള ചുങ്കം ഗണ്യമായി കുറവു വരുത്തുകയോ ഇല്ലാതാക്കുകയോ ചെയ്താൽ ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി പലമടങ്ങു വർധിക്കാനും വ്യാപാര കമ്മിയിൽ വർധനയുണ്ടാവാനും സാധ്യതയുണ്ടെന്ന് അവർ പ്രസിദ്ധീകരണത്തിനു നൽകിയ ലേഖനത്തിൽ പറഞ്ഞു.
മത്സ്യ ഇറക്കുമതി ഗണ്യമായി വർധിക്കുന്പോൾ പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെടുന്ന മത്സ്യങ്ങളുടെ വില കുത്തനെ ഇടിയും. നാൾക്കുനാൾ എണ്ണവില വർധിക്കുന്ന പശ്ചാത്തലത്തിൽ നിലനില്പിനുതന്നെ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ നട്ടെല്ലൊടിക്കാൻ വിലത്തകർച്ച കാരണമാകും. ഉത്പന്ന വിലയിടിവു ചെറുകിട മത്സ്യ- ചെമ്മീൻ- കല്ലുമ്മേക്കായ കർഷകരെ ഈ രംഗത്തു നിന്ന് തുടച്ചുനീക്കും. മത്സ്യ ഇറക്കുമതി വർധിക്കും.
പരന്പരാഗതമായി മത്സ്യം കയറ്റുമതി ചെയ്തു കൊണ്ടിരുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ സ്വതന്ത്ര വ്യാപാര കരാറുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ മത്സ്യ ഇറക്കുമതി വർധിച്ചുവരികയാണ്. 2009-ൽ 42.41 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ മത്സ്യ ഇറക്കുമതിയുണ്ടായിരുന്ന ഇന്ത്യയിൽ 2017 വർഷമായപ്പോഴേക്കും ഇത് 90.54 ദശലക്ഷം ഡോളറായി ഉയർന്നു.
മത്സ്യങ്ങൾക്ക് ഇന്ന് നിലനില്ക്കുന്ന ഇറക്കുമതി ചുങ്കം 30 ശതമാനമാണ്. ആർസിഇപി കരാർ നിലവിൽ വരുന്നതോടെ ഇറക്കുമതി ചുങ്കം ഇല്ലാതാകും. അതോടെ മത്സ്യ ഇറക്കുമതി വർധിക്കും. താരതമ്യേന വിലകുറഞ്ഞ മത്സ്യഇനങ്ങളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത് എന്നതിനാൽ നമ്മുടെ നാട്ടിലെ മത്തിയും അയിലയുമുൾപ്പെടെയുള്ള കടൽ മീനുകളുടെ വില ഗണ്യമായി കുറയും. ഇത് പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരത്തെ സാരമായി ബാധിക്കും. ഇറക്കുമതി ചെയ്യപ്പെടുന്ന മത്സ്യ വില്പന മെല്ലെ വൻകിടക്കാരുടെ കൈയിലെത്തും. നമ്മുടെ നാട്ടിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള പരസഹസ്രം മത്സ്യവില്പന ത്തൊഴിലാളികൾക്കു തൊഴിൽ നഷ്ടപ്പെടും. വൻകിടക്കാരെത്തുന്നതോടെ മത്സ്യവിലക്കുറവ് ഉപഭോക്താവിലേക്ക് എത്തില്ല.
ചൈനയുടെ ഭീഷണി
ലോകത്ത് ഏറ്റവും കൂടുതൽ മത്സ്യം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. 2016 വർഷത്തിൽ ചൈന 66.81 ദശലക്ഷം ടണ് മത്സ്യം ഉത്പാദിപ്പിച്ചിരുന്നു. ഇതേ വർഷം ഇന്ത്യയുടെ ഉത്പാദനം 10.76 ദശലക്ഷം ടണ്ണായിരുന്നു. ചൈനയുടെ ആകെ മത്സ്യ ഉത്പാദനത്തിന്റെ ഉദ്ദേശം 74 ശതമാനവും കൃഷിയിലൂടെയുള്ളതാണെന്നും കൃഷിചെയ്യപ്പെടുന്നത് പ്രധാനമായും ഉത്പാദന ചെലവ് നന്നേ കുറഞ്ഞ ശുദ്ധജല മത്സ്യങ്ങളാണെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ആർസിഇപി കരാർ നിലവിൽ വരുന്നതോടെ ഇന്ത്യയിൽ നിന്നുള്ള മത്സ്യകയറ്റുമതി ഗണ്യമായി വർധിക്കുമെന്നാണ് കരാറിനു വേണ്ടി നിലകൊള്ളുന്നവർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇതിനു യാഥാർഥ്യവുമായി ബന്ധമില്ല. ഇന്ത്യ കയറ്റുമതി ചെയ്യുന്നത് പ്രധാനമായും ചെമ്മീൻ, കണവ, കൂന്തൽ തുടങ്ങിയ താരതമ്യേന വിലകൂടിയ ഇനങ്ങളാണ്. നമ്മുടെ സംസ്ഥാനത്ത് കൃഷിയിലൂടെയുള്ള ചെമ്മീൻ ഉത്പാദനം വർധിപ്പിക്കാനും സാധ്യത വിരളമാണ്. യഥാർഥത്തിൽ കേരളത്തിന്റെ കൃഷിയിലൂടെയുള്ള ചെമ്മീൻ ഉത്പാദനം ക്രമമായി കുറഞ്ഞുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
കരാർ രാജ്യമായ ജപ്പാനിലേക്കുള്ള നമ്മുടെ മത്സ്യ കയറ്റുമതി മെല്ലെ കുറഞ്ഞു വരികയാണ്. ചൈനയിലേക്കുള്ള കയറ്റുമതിയിൽ വൻ ഇടിവും ദൃശ്യമാണ്. 2010-11 വർഷത്തിൽ159147 ടണ് മത്സ്യം ഇന്ത്യ ചൈനയിലേയ്ക്ക് കയറ്റുമതി ചെയ്തിരുന്നു. എന്നാൽ 2017-18 വർഷമായപ്പോഴേക്കും ചൈനയിലേയ്ക്കുള്ള നമ്മുടെ കയറ്റുമതി 49701 ടണ്ണായി കുറഞ്ഞു. കരാറിൽ ഉൾപ്പെടുന്ന ഇന്ത്യ, ചൈന, ഓസ്ട്രേലിയ, ജപ്പാൻ, തായ്ലൻഡ്, ഇന്ത്യോനേഷ്യ, കൊറിയ, മലേഷ്യ തുടങ്ങിയ മിക്ക രാജ്യങ്ങളും ഇന്ത്യൻ മഹാസമുദ്രത്തിൽ പൊതു മത്സ്യവിഭവങ്ങൾക്കായി മത്സരിക്കുന്ന രാജ്യങ്ങളാണ്. വളരെ ഉയർന്ന ശേഷിയുള്ള ബോട്ടുപയോഗിച്ചുള്ള മത്സ്യബന്ധന കിടമത്സരം ഇന്ത്യൻ മഹാസമുദ്രത്തിൽ മത്സ്യവിഭവ ശോഷണത്തിന്റെ ആക്കം വർധിപ്പിക്കും.
ആർസിഇപി കരാർ നിലവിൽ വരുന്നതോടെ വൻകിട കന്പനിക്കാർ കടലിൽ ടെറിറ്റോറിയൽ പരിധിക്കപ്പുറം, കൃത്യതയോടെ മത്സ്യക്കൂട്ടങ്ങളെ കണ്ടത്തുന്നതിനുള്ള ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ മത്സ്യങ്ങളെ അരിച്ചെടുക്കാൻ തുടങ്ങും. ഇത് തീരക്കടലിലെ മത്സ്യലഭ്യതയെ സാരമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ആർസിഇപി കരാർ മത്സ്യമേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കും: മന്ത്രി മേഴ്സിക്കുട്ടിയമ്മ
12:51 AM Oct 26, 2019 | Deepika.com