കോഴിക്കോട്: സിലിയെ(43) കൊലപ്പെടുത്തുന്നതിനു മുന്‍പ് മനോരോഗിയായി ചിത്രീകരിക്കാന്‍ സക്കറിയാസും കുടുംബവും ജോളിയും ചേര്‍ന്ന് ശ്രമിച്ചിരുന്നതായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സിലിയുടെ ബന്ധുക്കളെ വടകര എസ്പി ഓഫീസിൽ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുത്തു.
സിലിയുടെ സഹോദരങ്ങളായ സിജോ, സ്മിത, സിജോയുടെ ഭാര്യയും അധ്യാപികയുമായ ജോയ്സ് എന്നിവരിൽനിന്നാണ് ഇന്നലെ മൊഴിയെടുത്തത്. സിലി കൊല്ലപ്പെടുന്നതിനു മുൻപേ മനോരോഗിയായി ചിത്രീകരിച്ച് ഭർതൃപിതാവ് പൊന്നാമറ്റത്തിൽ സക്കറിയാസും കുടുംബാംഗങ്ങളും ജോളിയോടൊപ്പം ചേർന്ന് വ്യാജപ്രചാരണം നടത്തിയതായി ഇവർ മൊഴി നൽകി. സിലി മരിച്ചുകഴിഞ്ഞു മൂന്നാംനാൾ സ്മിത പുലിക്കയം പൊന്നാമറ്റം വീട്ടിലെത്തിയപ്പോൾ സിലിയെ അപമാനിച്ച് സക്കറിയാസ് സംസാരിച്ചിരുന്നു. ഭ്രാന്ത് മൂലമാണ് മരിച്ചതെന്നും ഞങ്ങൾക്കെതിരേ ആരും ആരോപണവുമായി വരേണ്ടെന്നും സക്കറിയാസ് ആക്രോശിച്ച് സംസാരിച്ചു. ഇതുൾപ്പെടെയുള്ള വിവരങ്ങൾ മൂവരും പോലീസിനോട് വിശദീകരിച്ചു.
ജീവിതത്തിൽ ഒരിക്കൽപോലും സിലിക്ക് അപസ്മാരം ഉണ്ടായിട്ടില്ലെന്നും ഷാജു നൽകിയ അരിഷ്ടവും ‘കൂൺ’ ഗുളികയും കഴിച്ചതിനുശേഷമാണ് അസ്വസ്ഥതകൾ ഉണ്ടായിത്തുടങ്ങിയതെന്നും ബന്ധുക്കൾ മൊഴിനൽകിയതായാണ് വിവരം. സക്കറിയാസ് അടക്കം കുടുംബാംഗങ്ങൾ സിലിയെ മനോരോഗിയാക്കി ചിത്രീകരിക്കുമ്പോഴൊന്നും ഭർത്താവ് ഷാജു എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നും മൊഴിയിലുണ്ട്.
സിലിക്ക് മാനസികരോഗമുണ്ടെന്നു വരുത്തിത്തീര്‍ത്ത് സാവധാനം വകവരുത്താന്‍ സക്കറിയാസിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയതായ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ മൂന്നുപേരെയും വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്തിയത്.
ജോളി സിലിക്കായി വാങ്ങിയ കൂൺഗുളികയുടെ സാന്പിൾ പോലീസ് കോഴിക്കോട്ടെ മെഡിക്കൽ ഷോപ്പിൽനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ കാപ്സ്യൂളിൽ മറ്റെന്തെങ്കിലും ചേർത്ത് നൽകിയതാണോ എന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഷാജുവിന്റെ പിതാവിനെതിരേ മൂന്നു പേരുടെ മൊഴി
12:44 AM Oct 26, 2019 | Deepika.com