തിരുവനന്തപുരം: നിയമസഭയിൽ എൽഡിഎഫിന്റെ അംഗബലം 93 ആയി ഉയർന്നു. യുഡിഎഫിന്റേത് 45 ആയി കുറഞ്ഞു.
പാലാ ഉൾപ്പെടെ ആറു സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ എൽഡിഎഫ് മൂന്നു സീറ്റുകൾ യുഡിഎഫിൽ നിന്നു പിടിച്ചെടുത്തു. പാലാ, വട്ടിയൂർക്കാവ്, കോന്നി എന്നിവ. യുഡിഎഫ് സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്ന അരൂർ പിടിച്ചെടുത്തു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ എൽഡിഎഫ് 91, യുഡിഎഫ് 47, ബിജെപി -1, സ്വതന്ത്രൻ (പി.സി. ജോർജ്) -1 എന്നിങ്ങനെയായിരുന്നു നില. ഇതിനു ശേഷം വേങ്ങര, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുകൾ നടന്നെങ്കിലും അതതു കക്ഷികൾ സിറ്റിംഗ് സീറ്റുകൾ നിലനിർത്തിയതിനാൽ കക്ഷിനിലയിൽ മാറ്റമുണ്ടായില്ല.
പാലായിൽ കേരള കോണ്‍ഗ്രസ്-എം തോറ്റതോടെ അവരുടെ അംഗബലം ആറിൽ നിന്ന് അഞ്ചായി. എൻസിപിയുടേത് രണ്ടിൽ നിന്നു മൂന്നുമായി. ഇപ്പോൾ സിപിഎമ്മിന് 59 അംഗങ്ങളായി. കോണ്‍ഗ്രസിന് 21 അംഗങ്ങളായി കുറഞ്ഞു. മഞ്ചേശ്വരം സീറ്റ് ലീഗ് നിലനിർത്തിയതിനാൽ അവരുടെ അംഗസംഖ്യ 18 ആയി തുടരും.
നിയമസഭയിൽ ഇനി എൽഡിഎഫ് 93, യുഡിഎഫ് 45
12:31 AM Oct 25, 2019 | Deepika.com