തിരുവനന്തപുരം: ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുന്നവർക്കു സംസ്ഥാനത്തു ചുമത്തുന്ന പിഴ 500 രൂപയാക്കി കുറച്ചു. അടുത്തിടെ നിലവിൽ വന്ന കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതിയിൽ ഈ കുറ്റകൃത്യങ്ങൾക്ക് 1,000 രൂപ പിഴ ഈടാക്കാനാണു നിർദേശിച്ചിരുന്നത്.
പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതിരിക്കലും ഇൻഡിക്കേറ്റർ പ്രവർത്തിക്കാതിരിക്കലും അടക്കം മോട്ടോർ വാഹന നിയമത്തിൽ പ്രത്യേകമായി പറയാത്തതും പൊതു വിഭാഗത്തിൽപെടുന്നതുമായ മറ്റു വകുപ്പുകളുടെ ആദ്യ പിഴത്തുക 250 രൂപയാക്കി കുറയ്ക്കാനും തീരുമാനിച്ചു. ഇതടക്കം 12 മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പിഴത്തുക സംസ്ഥാന സർക്കാർ കുറച്ചപ്പോൾ, രണ്ടെണ്ണത്തിനു നിലവിലെ കേന്ദ്ര നിയമത്തിലേതിനേക്കാൾ പിഴത്തുക ഉയർത്തി. പിഴ കുറയ്ക്കാനുള്ള ഗതാഗത വകുപ്പിന്റെ നിർദേശം ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു.
ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനം ഓടിക്കുന്നവർക്കു നേരത്തെ 100 രൂപയായിരുന്നു പിഴ. പുതിയ കേന്ദ്ര നിയമം വന്നതോടെ ഇത് 1,000 രൂപയാക്കി. നിയമലംഘനങ്ങൾക്കു നിലവിലെ കോന്പൗണ്ടിംഗ് നിരക്ക് ഗണ്യമായി കുറച്ചു കൊണ്ടുള്ള തീരുമാനമാണ് ഇന്നത്തെ മന്ത്രിസഭാ യോഗം എടുത്തത്. നിയമക്കുരുക്ക് ഒഴിവാക്കാനാണു മന്ത്രിസഭയിൽ ഇക്കാര്യം കൊണ്ടുവന്നത്. ഉയർന്ന മോട്ടോർ വാഹന പിഴത്തുക സംസ്ഥാനം കുറയ്ക്കുമെന്നു ദീപികയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.
എന്നാൽ, മദ്യപിച്ചു വാഹനം ഓടിക്കുന്നത് അടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾക്കുള്ള പിഴത്തുകയിൽ കുറവു വരുത്തിയിട്ടില്ല. പുതിയ നിയമ പ്രകാരം മദ്യപിച്ചു വാഹനം ഓടിച്ചാൽ ആദ്യം 10,000 രൂപ പിഴ ഈടാക്കും. കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും.
പ്രത്യേക ശിക്ഷ പറയാത്തവയ്ക്ക് ആദ്യകുറ്റത്തിനു നിലവിലുള്ള നിരക്ക് 250 രൂപയായും അത് ആവർത്തിച്ചാൽ 500 രൂപയുമാകും. ആവർത്തിച്ചാൽ 1,500 രൂപയായിരുന്നു കേന്ദ്ര നിയമം. അധികൃതരുടെ ഉത്തരവ് പാലിക്കാത്തതിനും തെറ്റായ വിവരം, രേഖ എന്നിവ നൽകൽ കുറ്റത്തിനുമുള്ള പിഴ ആയിരമാക്കി കുറച്ചു. നിലവിൽ 2,000 രൂപയായിരുന്നു പിഴ.
നേരത്തെ പിഴത്തുക കുറയ്ക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കേന്ദ്രനിയമ ഭേദഗതിയിൽ ഇത്ര വരെ പിഴ ഈടാക്കാമെന്നു പറയുന്ന ഏഴിനങ്ങൾക്കു ഏറ്റവും കുറവു പിഴ തുക ഈടാക്കാൻ ധാരണയായിരുന്നു. എന്നാൽ, ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് അടക്കമുള്ളവയുടെ പിഴത്തുക കുറയ്ക്കുന്നതിലെ നിയമവശം പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 12 ഇനങ്ങളുടെ പിഴ തുക കുറയ്ക്കാൻ നിർദേശിച്ചത്.
മാറ്റം വരുത്തിയ മറ്റു പിഴത്തുകകൾ:
അനുവദനീയമായതിൽ അധികം യാത്രക്കാരെ കയറ്റിയാൽ ഓരോ അധിക യാത്രക്കാരനും 200 രൂപ വീതം എന്നത് 100 രൂപയാക്കി.
ആംബുലൻസ്/ഫയർ സർവീസ് എന്നിവയ്ക്ക് സൈഡ് കൊടുക്കാതിരുന്നാൽ 10,000 രൂപ എന്നത് 5,000 രൂപയാക്കി കുറച്ചു.
കണ്ടക്ടർ ലൈസൻസ് ഇല്ലാതെ ജോലി ചെയ്യുന്നതിന് 10,000 രൂപ എന്നത് 1,000 രൂപയാക്കി.
അമിത വേഗത്തിന് വാഹന ഉടമയ്ക്ക് ആദ്യ കുറ്റത്തിന് ലൈറ്റ് മോട്ടോർ വെഹിക്കിളുകൾക്ക് 1,500 രൂപയാക്കി. നിലവിൽ ഇത് 1000 രൂപ മുതൽ 2000 രൂപ വരെയാണു നിശ്ചയിച്ചിരുന്നത്.
മീഡിയം ഹെവി വെഹിക്കിളുകൾക്ക് 2,000 മുതൽ 4,000 രൂപ വരെയുള്ളത് 3,000 രൂപയാക്കി.
അപകടകരമായ ഡ്രൈവിംഗിന് (മൊബൈൽ ഫോണ് ഉപയോഗത്തിന് മാത്രം) കുറഞ്ഞത് 1,000 രൂപയും കൂടിയത് 5,000 രൂപ എന്നത് പൊതുവായി 2,000 രൂപയും സാമൂഹിക സേവനവും എന്നാക്കി നിശ്ചയിച്ചു. കുറ്റം ആവർത്തിച്ചാൽ 10,000 രൂപ എന്നത് 5,000 രൂപയും പുതുക്കി.
പന്തയ ഓട്ടം ആദ്യ കുറ്റത്തിന് 10,000 രൂപ എന്നത് 5,000 രൂപയാക്കി.
റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ശബ്ദ-വായു മലിനീകരണം ആദ്യകുറ്റത്തിന് 10,000 രൂപ എന്നത് 2,000 രൂപയായി.
പെർമിറ്റില്ലാതെ വാഹനം ഓടിക്കൽ ആദ്യ കുറ്റത്തിന് 2,000 രൂപ മുതൽ 5,000 രൂപവരെ എന്നത് 3,000 രൂപയാക്കി. കുറ്റം ആവർത്തിച്ചാൽ 5,000 രൂപ മുതൽ 10,000 രൂപ എന്നുള്ളത് 7,500 രൂപയാക്കി നിജപ്പെടുത്തി.
അമിതഭാരത്തിന് (അനുവദനീയമായ ഭാരത്തിനു മുകളിൽ ഓരോ ടണ്ണിന് 2,000 രൂപ എന്ന നിരക്കിൽ) പരമാവധി 20,000 രൂപ എന്നത് (അനുവദനീയമായ ഭാരത്തിന് മുകളിൽ ഓരോ ടണ്ണിന് 1500 രൂപ എന്ന നിരക്കിൽ) പരമാവധി 10,000 രൂപയാക്കി. അമിതഭാരം, നിർത്താതെ പോയാൽ 40,000 രൂപ എന്നത് 20,000 രൂപയായി.
പിഴകൂട്ടിയത്
ഇൻഷ്വറൻസ് ഇല്ലാതെ വാഹനം ഓടിക്കൽ ആദ്യകുറ്റത്തിന് പിഴയിൽ മാറ്റമില്ല (2000 രൂപ). എന്നാൽ, ഇത് ആവർത്തിച്ചാൽ 4,000 രൂപയാവും പിഴ.
രജിസ്റ്റർ ചെയ്യാതെ/ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഉപയോഗിക്കൽ, ആദ്യകുറ്റത്തിന് നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 2000 രൂപ എന്നത് 3000 രൂപയായി വർധിപ്പിച്ചിട്ടുമുണ്ട്.
മറ്റു കുറ്റകൃത്യങ്ങളുടെ പിഴ കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ ഈടാക്കുന്നതു തുടരും.
പിഴയിൽ ഇളവ്
01:30 AM Oct 24, 2019 | Deepika.com