കൊച്ചി: എറണാകുളം നഗരം കഴിഞ്ഞദിവസം വെള്ളക്കെട്ടിൽ മുങ്ങിയ സംഭവത്തിൽ കൊച്ചി കോർപറേഷനെ വീണ്ടും രൂക്ഷമായി വിമർശിച്ചു ഹൈക്കോടതി. ശാശ്വത പരിഹാരത്തിനായി ജില്ലാ കളക്ടർ കണ്വീനറായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കാൻ സംസ്ഥാന സർക്കാരിനു കോടതി നിർദേശം നൽകി.
ചീഫ് സെക്രട്ടറിയോ തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറിയോ സംഘത്തിൽ അംഗമായിരിക്കണം. കോർപറേഷൻ സെക്രട്ടറിക്കു പുറമേ അഗ്നിരക്ഷാസേന, വാട്ടർ അഥോറിറ്റി, റെയിൽവേ, കൊച്ചി മെട്രോ, സിയാൽ, പോർട്ട് ട്രസ്റ്റ്, കെഎസ്ഇബി തുടങ്ങിയവയുടെ പ്രതിനിധികളും സംഘത്തിൽ ഉണ്ടായിരിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനം കളക്ടർ നിർവഹിക്കണം. ദൗത്യസംഘത്തെ വിപുലീകരിക്കുന്നതിനും ഫണ്ട് അനുവദിക്കുന്നതിനും സർക്കാരിന് തീരുമാനമെടുക്കാം.
പ്രത്യേക സംഘത്തെ നിയോഗിച്ചു പത്തു ദിവസത്തിനകം സർക്കാർ ഉത്തരവിറക്കണമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. പ്രതീക്ഷിക്കാത്ത മഴയാണ് ഉണ്ടായതെന്നും വേലിയേറ്റമായിരുന്നതിനാൽ വെള്ളം ഒഴുകിപ്പോയില്ലെന്നും കോർപറേഷൻ അഭിഭാഷകൻ പറഞ്ഞു. കോർപറേഷൻ കൗൺസിൽ പിരിച്ചുവിടണമെന്നു പറയുന്നതു പുതിയ ട്രെൻഡാണ്. കഴിഞ്ഞ പ്രളയത്തെത്തുടർന്നു സർക്കാർ പിരിച്ചുവിടണമെന്ന ആവശ്യം ഉയർന്നിരുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
ശാസ്ത്രീയ രേഖകളില്ലാതെ ഇത്തരം മറുപടി പറയരുതെന്നു ഹൈക്കോടതി വ്യക്തമാക്കി. നഗരത്തിൽനിന്നു വെള്ളം കായലിലേക്ക് ഒഴുകിപ്പോയില്ല. ഓപ്പറേഷൻ ബ്രേക് ത്രൂവിലൂടെ മൂന്നു നാലു മണിക്കൂർകൊണ്ട് വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞല്ലോ? കോർപറേഷന്റെ തൊടുന്യായങ്ങൾ കേൾക്കേണ്ട. നടപടിയാണ് ആവശ്യം. മുനിസിപ്പാലിറ്റി ആക്ടിലെ 64-ാം വ്യവസ്ഥ പ്രകാരം സർക്കാരിനു പിരിച്ചുവിടാനാകുമെന്ന മുന്നറിയിപ്പാണ് നൽകിയത്.
കോർപറേഷൻ പൂർണമായും പരാജയപ്പെട്ടു. നൂറുകണക്കിനാളുകളാണ് ദുരിതത്തിലായത്. കലൂർ സബ് സ്റ്റേഷനിൽ വെള്ളം കയറിയതോടെ പലഭാഗങ്ങളിലും ജനങ്ങൾ മണിക്കൂറുകളോളം ഇരുട്ടിലായി. കേർപറേഷന് ഒറ്റയ്ക്ക് ചെയ്യാനാവില്ലെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെയോ സർക്കാരിന്റെയോ സഹായം തേടണമായിരുന്നു. അതുണ്ടായില്ല. മുഖ്യമന്ത്രി ഇടപെട്ട് നാലു മണിക്കൂർകൊണ്ടു പ്രശ്നം പരിഹരിച്ചു. 2018 ൽ ഈ കേസിൽ ഒന്പതു മാസംകൊണ്ടു പ്രശ്നം പരിഹരിക്കുമെന്നു സത്യവാങ്മൂലം കോർപറേഷൻ നൽകിയിരുന്നു. ഒന്നുമുണ്ടായില്ലെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.
വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തരമായി സർക്കർ ഇടപെട്ട നടപടിയെ ഹൈക്കോടതി അഭിനന്ദിച്ചു. ജില്ലാ കളക്ടർ, പോലീസ്, അഗ്നിരക്ഷാസേന, റവന്യൂ, കെഎസ്ഇബി തുടങ്ങിയ വിഭാഗങ്ങൾ അവസരത്തിനൊത്തുയർന്നു. എറണാകുളത്ത് വെള്ളക്കെട്ടിൽ മുങ്ങിയ പ്രദേശങ്ങൾ നേരിൽ കാണാൻ പോയിരുന്നെന്നു ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ബഹളവും കോലാഹലവുമൊന്നുമില്ലാതെയാണ് പോയത്. ജനങ്ങളുടെ ബുദ്ധിമുട്ട് നേരിൽ കണ്ടശേഷമാണ് ഇവിടെ വന്നിരുന്ന് ഇതു പറയുന്നതെന്നും സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു.
കൊച്ചി കോർപറേഷനെ പഴിച്ചു സർക്കാരും
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കൊച്ചി കോർപറേഷൻ ഒന്നും ചെയ്തില്ലെന്നു സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജിയിൽ സിംഗിൾബെഞ്ച് വാദം കേൾക്കുന്നതിനിടെയാണ് അഡ്വക്കറ്റ് ജനറലിന്റെ വിമർശനം.
നഗരം വെള്ളത്തിലായ ദിവസം വൈകുന്നേരം നാലു വരെ കോർപറേഷൻ ഒന്നും ചെയ്തില്ല. കളക്ടർ പ്രതികരണം തേടിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുത്തത്. നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്നും എജി വ്യക്തമാക്കി.
മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും കോർപറേഷൻ നടപടിയെടുത്തില്ലെന്നു പറഞ്ഞ ഹൈക്കോടതി, ജില്ലാ ഭരണകൂടം ഇടപെട്ടില്ലെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് ആരാഞ്ഞു. നഗരത്തിലെ കാനകളുടെ രൂപരേഖ ലഭ്യമല്ലെന്നും കാനകളിലെ ഒഴുക്ക് എങ്ങോട്ടാണെന്നു വ്യക്തമല്ലെന്നും കേസിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. സുനിൽ ജോസ് വ്യക്തമാക്കി.
എല്ലാവർഷവും നഗരത്തിലെ കാനകൾ ശുചിയാക്കുന്ന ജോലി ചെയ്യുന്നുണ്ടെന്നും ഇവിടെ മാലിന്യങ്ങൾ തള്ളുന്നത് ഒഴിവാക്കാൻ വേലികെട്ടുകയാണെന്നും കോർപറേഷൻ അഭിഭാഷകൻ വ്യക്തമാക്കി. വേലി കെട്ടുന്നതുകൊണ്ടു മാലിന്യം തടയാനാവുമോ എന്നു ഹൈക്കോടതി വാക്കാൽ ചോദിച്ചു. കനാലുകളിലെ കൈയേറ്റം ഒഴിപ്പിക്കാൻ സർവേ പൂർത്തിയാക്കേണ്ടതുണ്ടെന്നും ഇതിനുശേഷം കനാലുകൾ വൃത്തിയാക്കുമെന്നും കോർപറേഷൻ അറിയിച്ചു.
നിലവിലെ കനാലുകൾ വൃത്തിയാക്കാൻ സർവേ റിപ്പോർട്ട് എന്തിനാണെന്നു ഹൈക്കോടതി ആരാഞ്ഞു. പ്രതീക്ഷിച്ചതിലേറെ മഴയുണ്ടായതാണു പ്രശ്നകാരണം. സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും കോർപറേഷൻ വ്യക്തമാക്കി.
കലൂർ സബ് സ്റ്റേഷൻ മുങ്ങാനുള്ള കാരണം നഗരത്തിലെ കാനകളിലെയും കനാലുകളിലെയും നീരൊഴുക്ക് തടസപ്പെട്ടതാണെന്ന് കെഎസ്ഇബിയുടെ അഭിഭാഷകൻ വ്യക്തമാക്കി. സബ് സ്റ്റേഷനിൽ വെള്ളം കയറിയതിനെത്തുടർന്നു വൈദ്യുതി വിതരണം തടസപ്പെട്ടു. 18,000 ത്തോളം വീടുകളിലും കൊച്ചി മെട്രോയ്ക്കും ഇവിടെനിന്ന് കറന്റ് നൽകിയിട്ടുണ്ടെന്നും കെഎസ്ഇബി വിശദീകരിച്ചു.
വെള്ളക്കെട്ട്: സർക്കാർസഹായം തേടാമായിരുന്നില്ലേ?
01:21 AM Oct 24, 2019 | Deepika.com