കൊച്ചി: ഒന്നാം മാറാട് കലാപത്തിൽ പരീച്ചകന്റകത്ത് കുഞ്ഞിക്കോയ കൊല്ലപ്പെട്ട കേസിൽ തെക്കേത്തൊടി സുരേശൻ എന്ന ടി. സുരേഷ്, കോരന്റകത്ത് ബിവീഷ്, ചോയിച്ചന്റകത്ത് ബിജേഷ് എന്നീ പ്രതികൾക്ക് മാറാട് സ്പെഷൽ കോടതി വിധിച്ച ജീവപര്യന്തം തടവു ശിക്ഷ ഹൈക്കോടതി ശരിവച്ചു. വിചാരണക്കോടതിയുടെ വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. കേസിൽ അഞ്ചു പ്രതികളെ വിചാരണക്കോടതി വെറുതേവിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലും ഡിവിഷൻ ബെഞ്ച് തള്ളി.
2002 ജനുവരി മൂന്നിന് മാറാട് ജുമാ മസ്ജിദിനു സമീപത്തെ റോഡിൽ എട്ടു പ്രതികൾ ചേർന്ന് കുഞ്ഞിക്കോയയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അഞ്ചുപേർ കൊല്ലപ്പെട്ട ഒന്നാം മാറാട് കലാപത്തിലെ ആദ്യ കൊലപാതകമായിരുന്നു ഇത്. ഈ കേസിൽ മൂന്നു പ്രതികൾക്ക് ശിക്ഷ വിധിച്ച കോടതി മറ്റു പ്രതികളായ ശിവദാസൻ, അനു എന്ന അനിൽകുമാർ, മധു, സുബോധ്, പ്രജീഷ് എന്നിവരെ വെറുതേ വിട്ടിരുന്നു. ഇതിനെതിരേയാണ് സർക്കാർ അപ്പീൽ നൽകിയത്. തങ്ങൾക്കെതിരായ സാക്ഷിമൊഴികൾ അപൂർണമാണെന്നും വൈരുധ്യങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ അപ്പീൽ നൽകിയത്.
എന്നാൽ വെട്ടേറ്റു വീണ കുഞ്ഞിക്കോയയെ എടുത്ത് പള്ളിവളപ്പിലേക്ക് എത്തിച്ചത് ഈ സാക്ഷികളാണെന്നും പിന്നീടാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ആൾക്കൂട്ടം ഒരാളെ ആക്രമിച്ചു കൊലപ്പെടുത്തുന്നതു കാണുന്ന സാക്ഷികളുടെ മൊഴിയിൽ ചില്ലറ വ്യതിയാനങ്ങൾ ഉണ്ടാകാമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മുന്നിലുള്ള തെളിവുകൾ വിലയിരുത്തിയാണ് കോടതികൾ ശിക്ഷ വിധിക്കുന്നത്. വിചാരണക്കോടതിയുടെ വിധിയിൽ അപാകതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഒന്നാം മാറാട് കലാപം: ജീവപര്യന്തം ശരിവച്ചു
01:21 AM Oct 24, 2019 | Deepika.com