കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ കാറിൽനിന്ന് സയനൈഡ് എന്ന് സംശയിക്കുന്ന വിഷവസ്തു പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളി ഇൻസ്പെക്ടർ കെ. ചന്ദ്രമോഹനന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 10.30നോടെ നടത്തിയ പരിശോധനയിലാണ് വിഷവസ്തു കണ്ടെടുത്തത്.
കാറിന്റെ ഡ്രൈവിംഗ് സീറ്റിന് ഇടതുവശത്തായി ഡാഷ്ബോർഡിനു സമീപം നിർമിച്ച രഹസ്യഅറയ്ക്കുള്ളിലെ പഴ്സിൽ പ്ളാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞനിലയിലായിരുന്നു വിഷവസ്തു. കെഎൽ-10-എഎസ്-1305 നമ്പറിലുള്ള ഹ്യുണ്ടായ് എക്സ്സെന്റ് സലൂൺ നിറത്തിലുള്ള കാറിനൊപ്പം, ജോളി ഉപയോഗിച്ചിരുന്ന സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്ത് വടകര എസ്പി ഓഫീസിലെത്തിച്ചു. വിഷവസ്തുവടങ്ങിയ പഴ്സടക്കം കാറിൽനിന്ന് കണ്ടെടുത്ത മുഴുവൻ സാധനങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.
കാറിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇന്നലെ രാവിലെ ജോളി മൊഴിനൽകിയതോടെയാണ് തുറന്നു പരിശോധിക്കാൻ പോലീസ് തീരുമാനിച്ചത്. ജോളി നൽകിയ താക്കോൽ ഉപയോഗിച്ചാണ് പോലീസ് കാർ തുറന്നത്. ജോളിയാമ്മ ജോസഫിന്റെ പേരിൽ 2016 ജൂലൈ 16ന് രജിസ്റ്റർ ചെയ്ത കാർ അന്നുമുതൽ ജോളിയാണ് ഉപയോഗിക്കുന്നത്. സിലി കൊല്ലപ്പെടുമ്പോൾ ജോളി ഉപയോഗിച്ചിരുന്ന ആൾട്ടോ കാർ പോലീസ് കണ്ടെത്തിയതായി അറിയുന്നു.
താമരശേരി ദന്താശുപത്രിയിൽ കുഴഞ്ഞുവീണ സിലിയെ ഓമശേരിയിലെ ആശുപത്രിയിലെത്തിച്ച ഈ കാർ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. കാറിൽ സിലിയുടെ സ്രവപരിശോധന നടത്താനാണ് പോലീസ് തീരുമാനം.
കൂടത്തായി കൊലപാതകപരമ്പര: ജോളിയുടെ കാറിൽനിന്ന് വിഷം കണ്ടെത്തി
11:47 PM Oct 23, 2019 | Deepika.com