ചെറുതോണി: വോട്ടുകൊടുത്തും നോട്ടുകൊടുത്തും വിജയിപ്പിച്ച ജനങ്ങളെ സർക്കാർ ശത്രുക്കളായി കാണുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദീൻ. വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റ് പടിക്കൽ നടത്തിയ ഉപവാസസമരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു വ്യാപാരിക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ കേരളത്തിലെ മുഴുവൻ വ്യാപാരികളും അതിൽ ഇടപെടും. ഇടുക്കിക്ക് വന്നിരിക്കുന്ന വിപത്ത് മറ്റു ജില്ലകളിലേക്കും വ്യാപിക്കാൻപോകുന്ന വലിയ ദുരന്തത്തിന്റെ മുന്നോടിയാണ്. നാടിനെ പൊന്നാക്കിയ ജനങ്ങളെ സർക്കാരിനു വേണ്ട. പകരം വിദേശ നിക്ഷേപത്തിലാണിപ്പോൾ കണ്ണ്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിൻമേലാണു സർക്കാർ കൈവച്ചിരിക്കുന്നത്. തുമ്മിയാൽ തെറിക്കാവുന്ന മൂക്കാണ് സർക്കാരിന്റെ. തുമ്മിക്കാൻ വ്യാപാരികളും കൂടാം.
ആമീന്റെ പണിയാണ് മുഖ്യമന്ത്രിയുടേത്. ആരെങ്കിലും പറയുന്നത് ഏറ്റുപിടിക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്. ഇടുക്കിയിലെ കർഷകർക്കും വ്യാപാരികൾക്കും സ്വതന്ത്രമായി ജീവിക്കാനുള്ള നിയമം ഉണ്ടാകുന്നതുവരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സമരരംഗത്തുതന്നെയുണ്ടാകും.
കർഷകരെയും ജനപ്രതിനിധികളെയും രാഷ്ട്രീയകക്ഷികളേയും സാമുദായിക സന്നദ്ധ സംഘടനകളേയുമെല്ലാം അണിനിരത്തി വൻപ്രക്ഷോഭങ്ങൾക്ക് വ്യാപാരിസമൂഹം നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയിലെ പ്രശ്നം കേരളത്തിന്റെ പൊതുവായ പ്രശ്നമായി കണ്ട് ഏതു വിധത്തിലുമുള്ള പിന്തുണയും സഹായവും നൽകാൻ സംസ്ഥാന സമിതി ഒപ്പമുണ്ടാകുമെന്നും സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.
ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ അധ്യക്ഷതവഹിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി മുഖ്യപ്രഭാഷണവും സംസ്ഥാന സെക്രട്ടറി കെ. സേതുമാധവൻ ആമുഖ പ്രഭാഷണവും നടത്തി. ജില്ലാ സെക്രട്ടറി കെ.പി. ഹസൻ, ജില്ലാ ഭാരവാഹികൾ, യൂത്ത് വിംഗ്, വനിത വിംഗ് ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
സർക്കാർ ജനങ്ങളെ ശത്രുക്കളായി കാണുന്നു: ടി. നസറുദീൻ
11:37 PM Oct 23, 2019 | Deepika.com