തിരുവനന്തപുരം: പിഴ ഈടാക്കി കേസ് തീർപ്പാക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് കോംപൗണ്ടിംഗ് അധികാരം ഉപയോഗിച്ചു മോട്ടോർ വാഹന പിഴത്തുക കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതിനായി തമിഴ്നാട് സർക്കാരുമായി ബന്ധപ്പെട്ട കേസിലെ സുപ്രീംകോടതി വിധിയാണു നിയമ സെക്രട്ടറി സർക്കാരിനെ അറിയിച്ചത്.
നിയമ സെക്രട്ടറിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ പിഴത്തുക കുറയ്ക്കാൻ സർക്കാർ തീരുമാനമെടുക്കുകയായിരുന്നു. ഇതിനായി ഗതാഗത വകുപ്പ് പ്രത്യേക തീരുമാനമെടുക്കേണ്ടതില്ലെന്നും അജൻഡയിൽ ഉൾപ്പെടുത്തി വിഷയം മന്ത്രിസഭ അംഗീകരിക്കാമെന്നും തീരുമാനിക്കുകയായിരുന്നു.
1989ലാണു മോട്ടോർ വാഹന ഗതാഗത നിയമ ലംഘനങ്ങൾക്ക് 100 രൂപ പിഴ ഈടാക്കുന്നത്. അന്നു ഹെൽമെറ്റിനും സീറ്റ് ബെൽറ്റിനും പിഴ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീടുള്ള കോടതി വിധികളുടെ അടിസ്ഥാനത്തിൽ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയാണു ഹെൽമെറ്റും സീറ്റ് ബെൽറ്റും പിഴ പട്ടികയിൽ ഇടം നേടിയത്.
ജനറൽ വിഭാഗത്തിൽ മാത്രമേ പിഴ കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുള്ളുവെന്നും പ്രത്യേക വിഭാഗത്തിൽ കേന്ദ്രം നിശ്ചയിച്ച തുക മാത്രമേ ഈടാക്കാൻ കഴിയുകയുള്ളുവെന്ന വാദം നിലനിൽക്കുന്നുണ്ടെന്നും ചില നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ആദ്യമായി പിഴത്തുക കുറയ്ക്കാൻ തയാറായത്.
പിഴ കുറയ്ക്കൽ: പിടിവള്ളിയായതു കോംപൗണ്ടിംഗ് അധികാരം
11:37 PM Oct 23, 2019 | Deepika.com