തിരുവനന്തപുരം: നിയമസഭാ വളപ്പിലെ മരങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ഡിജിറ്റൽ ഭൂപടം തയാറാക്കുന്നു. നിയമസഭാ വളപ്പിലെയും എംഎൽഎ ക്വാർട്ടേഴ്സിലെയും എല്ലാ മരങ്ങൾക്കും ബാർകോഡ് നൽകിയാണു ഡിജിറ്റൈസേഷൻ നടത്തുന്നത്. ഇതിലേക്കായുള്ള ബോർഡുകൾ ഇന്നുമുതൽ സ്ഥാപിച്ചുതുടങ്ങും.
കേരള സർവകലാശാല ബോട്ടണി വിഭാഗത്തിന്റെ സഹകരണത്തോടെ നിയമസഭാ സെക്രട്ടേറിയറ്റാണു പദ്ധതി നടപ്പാക്കുന്നത്. ധാരാളം അപൂർവ മരങ്ങളും ഒൗഷധ സസ്യങ്ങളും നിയമസഭാ വളപ്പിലുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തു വച്ചുപിടിപ്പിച്ച കുന്തുരുക്കം മരം, ഉൗദ് മരം, ചമത, അന്പഴം, ചന്ദനം, രക്തചന്ദനം, എണ്ണപ്പന എന്നിങ്ങനെ വൃക്ഷങ്ങളുടെ നിര നീളുകയാണ്.
തുളസീവനം, കദളീവനം, ദശപുഷ്പതോട്ടം എന്നിവയാണ് എടുത്തുപറയേണ്ട വനവിഭാഗങ്ങൾ. തുളസീവനത്തിൽ 400ഓളം ഇനങ്ങളുണ്ട്. 30 ഇനം കദളിവാഴകൾ കദളീ വനത്തിലുണ്ട്. ദേവകദളി, ചെങ്കദളി, കാവനിന്റ് റെഡ് തുടങ്ങിയവ ഇതിൽപെടും. ചെങ്ങാലിക്കോടൻ ഉൾപ്പെടെ നേന്ത്രൻ ഇനങ്ങളുമുണ്ട്. കറുകപ്പട്ട, എലിച്ചുഴി, നെല്ലി, വെണ് നൊച്ചി, കരുനൊച്ചി തുടങ്ങി 200 ഇനം ഒൗഷധ ചെടികളാണ് ഒൗഷധ തോട്ടത്തിലുള്ളത്.
കേരള സർവകലാശാല ബോട്ടണി വിഭാഗത്തിലെ ഡോ. കമറുദീൻ, പ്രഫ. ഗംഗാപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുളള വിദ്യാർഥി സംഘമാണ് ഡിജിറ്റൈസേഷനു നേതൃത്വം നൽകുന്നത്.
നിയമസഭയിലെ കൃഷി ഓഫീസർ ഷെല്ലിയാണു മരങ്ങളുടെ ലിസറ്റ് തയാറാക്കിയത്. ഡിജിറ്റൈസേഷൻ സംബന്ധിച്ച റിപ്പോർട്ട് നിയമസഭാ സെക്രട്ടറി കെ.വി. ഉണ്ണികൃഷ്ണൻനായർ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ഉടനെ സമർപ്പിക്കും. പ്രവർത്തനം പൂർത്തിയാകുന്നതോടെ ഡിജിറ്റൈസേഷൻ നടപ്പാക്കിയ രാജ്യത്തെ ആദ്യ നിയമസഭാങ്കണം എന്ന പദവി നേടും.
വൈ.എസ്. ജയകുമാർ
നിയമസഭാ വളപ്പിലെ മരങ്ങളുടെ വിശദാംശവുമായി ഡിജിറ്റൽ ഭൂപടം
11:16 PM Oct 23, 2019 | Deepika.com