മറയൂർ: കൂട്ടാളിയെ ചൂണ്ടിക്കാണിച്ചു മുഖ്യപ്രതി രക്ഷപ്പെട്ടു. കേരളാതിർത്തിയിൽ ഉടുമലൈയിൽ 500 കിലോഗ്രാം കഞ്ചാവുമായി കഞ്ചാവ് സംഘത്തെ പിടികൂടാൻ സഹായിച്ച കറുപ്പുസ്വാമി (31) പ്രധാന പ്രതികളിലൊരാളാണെന്നു പോലീസ് കണ്ടെത്തി. ഒളിവിലായ ഇയാളെയും കൂട്ടാളികളെയും പോലീസ് തേടിവരുന്നു.
കോയന്പത്തൂർ നർക്കോട്ടിക് ഇന്റലിജൻസ് ബ്യൂറോ ഡിഎസ്പി ആർ.വിൻസെന്റിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് പ്രതികൾക്കായി വലവിരിച്ചത്. ആംബുലൻസിലാണു കഞ്ചാവ് കടത്തുന്നതെന്ന വിവരമാണ് ലഭിച്ചത്. ആംബുലൻസ് ഉടമയായ ഉടുമലൈ ശങ്കിലി നാടാർ വീഥി സ്വദേശി കറുപ്പുസ്വാമിയെ പിടികൂടി ചോദ്യംചെയ്തപ്പോൾ തന്റെ ആംബുലൻസ് മറ്റൊരാൾ കൊണ്ടുപോയിരിക്കുകയാണെന്നു മൊഴി നല്കി. ആളെ കാണിച്ചുതരാമെന്നു പറഞ്ഞു പോലീസ് സംഘത്തോടൊപ്പം കൂടിയ ഇയാൾ പഴനി റോഡിൽ സൈറണ്‍ ശബ്ദം ഉണ്ടാക്കി എത്തിയ ആംബുലൻസ് തടഞ്ഞ് പരിശോധിക്കുന്ന സമയം വിദഗ്ധമായി വെട്ടിച്ചു കടന്നുകളഞ്ഞു. ആംബുലൻസിൽനിന്നും 300 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു.
ആംബുലൻസിൽ ഉണ്ടായിരുന്ന ഉടുമലൈ സ്വദേശി അരുണ്‍ കുമാറിനെയും അശോക് കുമാറി (22) നെയും ചോദ്യംചെയ്തതിൽനിന്നും കറുപ്പുസ്വാമിയുടെ വീട്ടിൽ ഒളിപ്പിച്ചനിലയിൽ 200 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. അരുണ്‍കുമാറിനെ ഉടുമലൈ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. കറുപ്പുസ്വാമിയടക്കമുള്ള മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി.
ആംബുലൻസിൽ കഞ്ചാവ്: കൂട്ടാളിയെ ചൂണ്ടിക്കാട്ടി മുഖ്യപ്രതി രക്ഷപ്പെട്ടു
11:16 PM Oct 23, 2019 | Deepika.com