തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിനെതിരേ വീണ്ടും ആരോപണവുമായി പ്രതിപക്ഷം. കേരള സാങ്കേതിക സർവകലാശാലയുടെ ചോദ്യപേപ്പർ തയാറാക്കലും പരീക്ഷാ നടത്തിപ്പും പരിഷ്കരിച്ച് മന്ത്രി നേരിട്ട് ഉത്തരവിറക്കിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.
സർവകലാശാലയുടെ സ്വയംഭരണാവകാശത്തെ കാറ്റിൽപ്പറത്തി സിൻഡിക്കറ്റോ അക്കഡേ മിക് സമിതികളോ ചർച്ച ചെയ്യാതെ മന്ത്രി നേരിട്ട് വിസിക്ക് ഉത്തരവ് നല്കുകയായിരുന്നു. 2018 നവംബർ 11 നാണ് ഇതു സംബന്ധിച്ച ഉത്തരവിൽ മന്ത്രി ഒപ്പിട്ടത്. സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പു സംബന്ധിച്ച് എക്സാമിനേഷൻ മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ളതാണ് ഉത്തരവ്.
മന്ത്രി ഉത്തരവിറക്കി പിറ്റേദിവസംതന്നെ സർവകലാശാല ഇക്കാര്യം അക്ഷരംപ്രതി നടപ്പാക്കി വീണ്ടും ഉത്തരവിറക്കുകയും ചെയ്തു. സർവകലാശാലയുടെ ഈ ഉത്തരവിൽ ഈ പ്രപ്പോസൽ എവിടെനിന്നു വന്നു എന്നതിനെക്കുറിച്ചുള്ള റഫറൻസുകളോ സൂചനകളോ ഇല്ല. ഉത്തരവിൽ റീഡ് എന്ന ഭാഗം ഒഴിച്ചിട്ടിരിക്കുന്നതും ദുരൂഹമാണ്.
മുന്പ് എക്സാമിനേഷൻ മാനേജ്മെന്റ് സിസ്റ്റംസ് എന്ന സംവിധാനമാണ് സാങ്കേതിക സർവകലാശാലയിൽ പരീക്ഷാകാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. പരീക്ഷാ കണ്ട്രോളറുടെ നിയന്ത്രണത്തിലായിരുന്നു ആ സംവിധാനം. അതു മാറ്റിയാണ് ആറുപേരടങ്ങുന്ന പരീക്ഷാ കമ്മിറ്റിക്ക് ചുമതല നല്കിയിരിക്കുന്നത് . ചോദ്യപേപ്പർ തയാറാക്കുന്നതിനുള്ള ചുമതലയും ഈ കമ്മിറ്റിക്ക് നല്കിയിരിക്കുന്നു എന്നതാണ് ഈ ഉത്തരവിലെ സംശയം.
അതീവരഹസ്യ സ്വഭാവത്തോടെയാണ് ചോദ്യപേപ്പർ തയാറാക്കേണ്ടത്. മുന്പ് അത് പരീക്ഷാ കണ്ട്രോളറുടെ മാത്രം ചുമതലയിലായിരുന്നു. സാധാരണ അഞ്ചു സെറ്റ് ചോദ്യപേപ്പർ തയാറാക്കുകയും ഒരു വിദഗ്ധ സമിതി അവ പരിശോധിച്ച് കവറിലാക്കുകയും ആ കവർ പൊട്ടിച്ചുനോക്കാതെ അതിലൊന്നു പരീക്ഷാ കണ്ട്രോളർ അച്ചടിക്കാനായി അയയ്ക്കുകയുമായിരുന്നു പതിവ്. അതിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചിരുന്നു. എന്നാൽ, പരീക്ഷാ കണ്ട്രോളർക്കു പകരം ഇപ്പോൾ ആറുപേരടങ്ങിയ എക്സാമിനേഷൻ മാനേജിംഗ് കമ്മിറ്റി ചോദ്യപേപ്പർ തയാറാക്കുന്നതിലൂടെ രഹസ്യസ്വഭാവം നഷ്ടപ്പെടാൻ ഇടയുണ്ട്. മാത്രവുമല്ല. ചോദ്യം ചോർത്താനും കഴിയും.
കൂടാതെ, സർവകലാശാല ാ ആക്ടിനു വിരുദ്ധമായി ചോദ്യപേപ്പർ തയാറാക്കലിനു ഡീനിനും ചുമതല നല്കി. മന്ത്രിയുടെ ഓഫീസിൽ തയാറാക്കിയ പ്രപ്പോസൽ മന്ത്രി അംഗീകരിച്ചശേഷം അതുനടപ്പാക്കാൻ വിസിയോട് ആജ്ഞാപിക്കുകയാണ്. ഇത്തരത്തിൽ ഉത്തരവു നല്കാൻ മന്ത്രിക്ക് യാതൊരധികാരവുമില്ല. ഇതു സർവകലാശാലയുടെ സ്വയംഭരണാവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രി ജലീലിനെതിരേ വീണ്ടും ആരോപണം: സാങ്കേതിക സർവകലാശാലയിലെ പരീക്ഷാ നടത്തിപ്പ് പരിഷ്കരിച്ച് മന്ത്രി ഉത്തരവിറക്കി
12:53 AM Oct 23, 2019 | Deepika.com