കൊച്ചി: ഫ്ളാറ്റുകളുടെ നിർമാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം രാഷ്ട്രീയ നേതൃത്വത്തിലേക്കും നീളുന്നു. സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട ഫ്ളാറ്റുകൾക്കു നിർമാണാനുമതി നൽകിയത് 2005-10 കാലത്തെ സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയാണ്. ഇക്കാലത്തെ എല്ലാ മുൻ പഞ്ചായത്ത് അംഗങ്ങളും ചോദ്യംചെയ്യലിനു ഹാജരാകണമെന്നു കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം നിർദേശിച്ചു.
അന്നത്തെ വികസനകാര്യ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്മാരും സിപിഎം അംഗങ്ങളുമായിരുന്ന പി.കെ. രാജു, മണ്ടാത്ര ഭാസ്കരൻ എന്നിവരെ തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഇന്നു ചോദ്യം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെയുള്ളവരെ വരുംദിവസങ്ങളിലും ചോദ്യംചെയ്യും. നേരത്തെ അറസ്റ്റിലായ മുൻ പഞ്ചായത്ത് സെക്രട്ടറിയെ ഉൾപ്പെടെ ചോദ്യംചെയ്തപ്പോൾ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് മുൻ അംഗങ്ങളെ ചോദ്യം ചെയ്യുന്നത്.
ഫ്ളാറ്റുകളുടെ ചട്ടവിരുദ്ധ നിർമാണത്തിന് ഒത്താശ നൽകിയതിൽ മുൻ പഞ്ചായത്ത് ഭരണസമിതിക്കു പങ്കുള്ളതായി അന്വേഷണസംഘം കരുതുന്നു.
മരട് മുൻ പഞ്ചായത്ത് അംഗങ്ങളെ ചോദ്യംചെയ്യുന്നു
12:51 AM Oct 23, 2019 | Deepika.com