കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമാണ അഴിമതിക്കേസ് പോലെ മറ്റൊന്ന് മുന്‍പുണ്ടായിട്ടില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസിൽ പ്രതികളായ സുമിത് ഗോയൽ, ടി.ഒ. സൂരജ്, എം.ടി. തങ്കച്ചൻ എന്നിവർ വീണ്ടും നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്പോഴാണ് സിംഗിൾ ബെഞ്ചിന്റെ വാക്കാലുള്ള വിമർശനം.
ഇന്നലെ ഹൈക്കോടതി ഹർജി പരിഗണിക്കവെ ഇടമലയാർ കേസിലും പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് അഴിമതിക്കേസിലും പ്രതികൾ ഇത്രയും നാൾ ജയിലിൽ കിടന്നിട്ടില്ലെന്നും പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിലെ പ്രതികൾ ഓഗസ്റ്റ് 30 മുതൽ ജയിലിലാണെന്നും മുൻ പൊതുമരാമത്ത് വകുപ്പു സെക്രട്ടറി ടി.ഒ. സൂരജിന്റെ അഭിഭാഷൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. കേസിൽ ചില രേഖകൾ ഹാജരാക്കാനുണ്ടെന്ന് ഒന്നാം പ്രതി സുമിത് ഗോയൽ അറിയിച്ചു. ഹാജരാക്കാൻ സിംഗിൾ ബെഞ്ച് അനുമതിയും നൽകി. കേസന്വേഷണം പുരോഗമിക്കുകയാണെന്നും കേസിൽ കൂടുതൽ രേഖകൾ പിടിച്ചെടുത്തെന്നും കൂടുതൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും വിജിലൻസ് അഭിഭാഷകൻ വിശദീകരിച്ചു.
പാലാരിവട്ടം അഴിമതി പോലെ മറ്റൊന്ന് മുന്‍പുണ്ടായിട്ടില്ലെന്ന് ഹൈക്കോടതി
12:51 AM Oct 23, 2019 | Deepika.com