ഏക മകനെ നഷ്ടമായ ജോണ്‍സന്റെയും ഡാർലിയുടെയും വേദന ഏവരുടെയും കണ്ണുകളെ നിറച്ചു. ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു എത്തിയശേഷമാണ് ഇന്നലെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു കൈമാറിയത്.
മെഡിക്കൽ കോളജിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, വി.എൻ. വാസവൻ, ജോഷി ഫിലിപ്പ്, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ രാവിലെ 11.15ന് അഫീൽ പഠിച്ചിരുന്ന പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മൃതദേഹം ആദ്യം എത്തിച്ചു. സഹപാഠികൾക്കും അധ്യാപകർക്കുമൊപ്പം പാലാ ജനാവലി ഒന്നാകെ അന്തിമോപചാരമർപ്പിച്ചു. അഫീലിന്റെ ഓർമചിത്രം പതിച്ച കറുത്ത ബാഡ്ജ് അണിഞ്ഞാണ് ജനാവലി പാലായിൽ ഒന്നുചേർന്നത്.
അര മണിക്കൂർ മൃതദേഹം സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചു. ബിഷപ് മാർ ജേക്കബ് മുരിക്കൻ പ്രാർഥനാശുശ്രൂഷ നടത്തി. പാലാ രൂപത കോർപറേറ്റ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം, കത്തീഡ്രൽ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ജോസ് കെ. മാണി എംപി, പ്രിൻസിപ്പൽ മാത്യു എം. കുര്യാക്കോസ്, അധ്യാപകർ, സാമൂഹ്യസന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
പാലാ നഗരസഭയുടെ ആഭിമുഖ്യത്തിൽ പാലാ സ്റ്റേഡിയം കവാടത്തിൽ അഫീലിന് അന്തിമോപചാരമർപ്പിക്കപ്പെട്ടു. പാലാ നഗരസഭാധ്യക്ഷ ബിജി ജോജോ, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, കൗണ്‍സിലർമാർ, കായികതാരങ്ങൾ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
തുടർന്ന് അഫീൽ ഹൈസ്കൂൾ വരെ പഠിച്ച മൂന്നിലവ് നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലും പൊതുദർശനത്തിനു വച്ചു. തുടർന്നാണ് ചൊവ്വൂരിലെ വീട്ടിലെത്തിച്ചത്. വൈകുന്നേരം മൂന്നിലവ് ചൊവ്വൂർ സെന്റ് മാത്യൂസ് സിഎസ്ഐ പള്ളിയിൽ മൃതദേഹം സംസ്കരിച്ചു. പള്ളിയിലെ ചടങ്ങുകൾക്ക് സിഎസ്ഐ മധ്യ കേരള മഹായിടവക ബിഷപ് റവ.വി.എസ്. ഫ്രാൻസീസ്, മുൻ ബിഷപ് റവ.കെ.ജി. ദാനിയേൽ എന്നിവർ കാർമികത്വം വഹിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി ആർ ഡിഒ അനിൽ ഉമ്മൻ റീത്ത് സമർപ്പിച്ചു. സ്പോർട്സ് മന്ത്രി ഇ.പി. ജയരാജനു വേണ്ടി ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് അയ്മനം ബാബുവും സ്പോർട്സ് കൗണ്‍സിലിനു വേണ്ടി പ്രസിഡന്റ് മേഴ്സി കുട്ടനും ജില്ലാ സ്പോർട്സ് കൗണ്‍സിലിനു വേണ്ടി രഞ്ജിനി രാമകൃഷ്ണനും ആദരാഞ്ജലികൾ അർപ്പിച്ചു.
അഫീലിന്റെ മൃതസംസ്കാര ചെലവുകൾ സർക്കാരാണ് വഹിച്ചത്.