തിരുവനന്തപുരം: സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ ഭീഷണിപ്പെടുത്തുന്നെന്നും അപായപ്പെടുത്താൻ ശ്രമിക്കുന്നെന്നും കാട്ടി നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ പോലീസ് പ്രാഥമിക പരിശോധന തുടങ്ങി. പരാതിയിലെ യാഥാർഥ്യം പരിശോധിക്കുന്നതിനായി പോലീസ് ആസ്ഥാനത്തെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക അന്വേഷണം നടത്തും.
ഇതിന്റെ ഭാഗമായി മഞ്ജുവാര്യരുടെയും ശ്രീകുമാർ മേനോന്റെയും മൊഴിയെടുക്കും. പരാതിയിൽ കഴന്പുണ്ടെന്നു കണ്ടെത്തിയാൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ അന്വേഷിക്കാൻ നിയോഗിക്കും. മഞ്ജുവാര്യർ നൽകിയ പരാതിയുമായി ബന്ധപ്പെട്ടു പോലീസിലെ നിയമ വിദഗ്ധരുമായി ഡിജിപി ലോക്നാഥ് ബെഹ്റ ആശയ വിനിമയം നടത്തി.
ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നെന്നുകാട്ടി തിങ്കളാഴ്ച വൈകുന്നേരമാണു മഞ്ജു വാര്യർ നേരിട്ടെത്തി സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകിയത്. തെളിവായി ഒരു പെൻഡ്രൈവും കൈമാറിയിരുന്നു. പെൻഡ്രൈവിലെ തെളിവുകൾ ശ്രീകുമാർ മേനോനെതിരേ മാത്രമുള്ളതാണെന്നാണു വിവരം. ശ്രീകുമാറിന്റെ സുഹൃത്തിനെക്കുറിച്ചു പരാതിയിൽ പരാമർശമില്ലെന്നാണു സൂചന.
അതേസമയം, മഞ്ജുവാര്യർക്കെതിരേ ഫേസ്ബുക്ക് പോസ്റ്റുമായി ഇന്നലെ ശ്രീകുമാർ മേനോനും രംഗത്തെത്തി. ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു കടന്നുപോകുന്നയാളാണു മഞ്ജുവെന്ന് ആരോപിച്ചാണു പോസ്റ്റ്. വീട്ടിൽ നിന്ന് ഇറങ്ങിവന്നപ്പോൾ 1500 രൂപ മാത്രമാണു മഞ്ജുവിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നതെന്നും ആശങ്കപ്പെട്ടിരുന്ന മഞ്ജുവിന്റെ കൈയിലേക്കു പരസ്യ ചിത്രത്തിന്റെ അഡ്വാൻസായി 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയെന്നും മറ്റുമുള്ള വ്യക്തിപരമായ കാര്യങ്ങളും മഞ്ജുവിന്റെ രണ്ടാം വരവിനായി താൻ ചെയ്ത ഉപകാരങ്ങളുമൊക്കെയാണു പോസ്റ്റിൽ പറയുന്നത്.
മഞ്ജു വാര്യരുടെ പരാതി: പോലീസ് പരിശോധന തുടങ്ങി
12:09 AM Oct 23, 2019 | Deepika.com