കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി കൈക്കലാക്കിയ അന്നമ്മയുടെയും സിലിയുടെയും 50 പവനോളം ആഭരണങ്ങൾ സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസൺ മുഖേന വിൽക്കുകയോ പണയംവയ്ക്കുകയോ ചെയ്തെന്ന് പോലീസിന് സൂചന ലഭിച്ചു. ജോളിയിൽനിന്ന് പലപ്പോഴായി സ്വർണാഭരണങ്ങൾ വാങ്ങി സ്വന്തം ആവശ്യത്തിന് പണയംവച്ചതായി ജോൺസൺ നേരത്തെ പോലീസിനോടു സമ്മതിച്ചിരുന്നു.
മറ്റു സാമ്പത്തിക ഇടപാടുകൾ ജോളിയുമായില്ലെന്നും പലതവണ ആഭരണങ്ങൾ വാങ്ങി സ്വന്തം ആവശ്യത്തിനു പണയംവച്ചെന്നുമായിരുന്നു ജോൺസന്റെ മൊഴി. എന്നാൽ, പണം സ്വന്തം കുടുംബത്തിലെ ആവശ്യങ്ങൾക്കു ജോൺസൺ ഉപയോഗിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിമാസം ഒരു ലക്ഷത്തോളം രൂപ ശമ്പളമായി ലഭിക്കുന്ന ജോൺസൺ കഴിഞ്ഞ നാലുവർഷമായി വീട്ടിലേക്കു പണം ചെലവിടുന്നില്ലെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം ജോൺസണിലേക്കു നീണ്ടത്.
ഇതിനെ സാധൂകരിക്കുന്നവിധം ഇന്നലെ ജോളിയും മൊഴിനൽകിയിട്ടുണ്ട്. സ്വർണം കണ്ടെടുക്കാനായി അടുത്തദിവസംതന്നെ ജോൺസണെ കസ്റ്റഡിയിലെടുക്കുമെന്ന് അറിയുന്നു.
കുറെയേറെ സ്വർണാഭരണങ്ങൾ ജോളി കോടഞ്ചേരിയിലെ ഒരു ബ്ളേഡ് ബാങ്കിൽ പണയംവച്ചിരുന്നതായി പോലീസ് കണ്ടെത്തി.
പണയസ്വർണം പിന്നീട് തിരിച്ചെടുത്ത് ജോൺസണ് കൈമാറിയതായി ജോളി മൊഴിയിൽ സൂചന നൽകിയിട്ടുണ്ട്. സ്വന്തം ആഭരണമാണെന്നാണത്രെ ജോൺസനോട് പറഞ്ഞിരുന്നത്. കേരളത്തിലോ കോയമ്പത്തൂരിലോ ഈ സ്വർണം പണയംവയ്ക്കുകയോ വിൽക്കുകയോ ചെയ്തതായി പോലീസ് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ചില ശക്തമായ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
കൊലപാതക പരമ്പരയിലെ ആദ്യ ഇരയായ പൊന്നാമറ്റം അന്നമ്മ കൊല്ലപ്പെടുന്നതിനു മുമ്പ്, അവരുടെ മകൾ റെഞ്ചിയുടെ വിവാഹ ആവശ്യത്തിന് വാങ്ങിവച്ചിരുന്ന 65 പവനിൽ ഒരുപവൻ വീതമുള്ള എട്ട് സ്വർണവളകൾ കാണാതായിരുന്നു. വാങ്ങിയ സ്വർണത്തെക്കുറിച്ചും റിട്ടയർമെന്റ് ആനുകൂല്യമായി ലഭിച്ച തുകയെക്കുറിച്ചും അന്നമ്മ എഴുതിവച്ച ഡയറിയും പിന്നീട് കാണാതായി. അന്നമ്മ മരിക്കുമ്പോൾ അണിഞ്ഞിരുന്ന മാല, കമ്മൽ, വളകൾ എന്നിവടയക്കം പിന്നീട് കാണാതായതിനു പിന്നിലും ജോളിയാണെന്ന് പോലീസ് കണ്ടെത്തി.
ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിക്ക് കുടുംബ സ്വത്തിന്റെ വിഹിതമെന്നനിലയിൽ ലഭിച്ച 30 പവനും മക്കളുടെ ആഭരണങ്ങളുമടക്കം 35പവന്റെ ആഭരണങ്ങളാണ് ജോളി കൈവശപ്പെടുത്തിയത്. താമരശേരി ദന്താശുപത്രിയിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ സിലിയെ 12 കിലോമീറ്റർ അകലെയുള്ള ഓമശേരി ശാന്തി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. സിലിയുടെ സഹോദരനും ഭർത്താവായ ഷാജുവും ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ ഉണ്ടായിട്ടും ജോളിയാണ് സിലി ധരിച്ചിരുന്ന ആഭരണങ്ങൾ ആശുപത്രിയിൽനിന്ന് ഒപ്പിട്ടുവാങ്ങിയത്. ആശുപത്രി രേഖകളിൽ ജോളിയുടെ ഒപ്പ് പോലീസ് കണ്ടെത്തി.
സിലിയുടെ മൃതദേഹം വീട്ടിലെത്തിച്ചതിനു ശേഷം ജോളി ഒരു ബാഗുമായി അടുക്കളയുടെ ഭാഗത്തേക്ക് പോവുകയും സിലിയുടെ സഹോദരൻ സിജോയുടെ ഭാര്യയായ അധ്യാപികയെ അത് ഏൽപ്പിക്കുകയും ചെയ്തു.
സിലിയുടെ മൃതദേഹത്തിനടുത്തിരിക്കുകയായിരുന്ന ഷാജുവിനെ വിളിച്ച് അധ്യാപിക ബാഗ് ഉടനെ കൈമാറി. ഷാജു ഇത് സിലി ഉപയോഗിച്ചിരുന്ന അലമാരയില്‍ സൂക്ഷിക്കുകയും ചെയ്തു.
സിലി മരിച്ച് രണ്ടു ദിവസം കഴിഞ്ഞ് ഷാജുവിന്റെ വീട്ടിൽ ജോളിയെത്തി സിലി ഉപയോഗിച്ചിരുന്ന അലമാര പരിശോധിച്ചു. ബാക്കിയുള്ള ആഭരണങ്ങൾ ഇൗ സമയം കൈക്കലാക്കി യെന്നു പോലീസ് പറയുന്നു. സിലിയുടെ ബന്ധുക്കൾ പിന്നീട് സിലിയുടെ ആഭരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ എല്ലാം നേരത്തെതന്നെ സിലി ഒരു പ്രാർഥനാകേന്ദ്രത്തിലേക്ക് സംഭാവനയായി നൽകി എന്നായിരുന്നു ജോളിയുടെ മറുപടി. ഇക്കാര്യങ്ങളെല്ലാം ഇന്നലെ നടന്ന ചോദ്യംചെയ്യലിൽ ജോളി പോലീസിനോടു സമ്മതിച്ചതായി അറിയുന്നു.
ബാബു ചെറിയാൻ
ജോളി തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ ജോൺസൺ പണയംവച്ചെന്നു സൂചന
12:09 AM Oct 23, 2019 | Deepika.com