കോഴിക്കോട്: ആദ്യഭാര്യ സിലി ജീവിച്ചിരിക്കെതന്നെ ഷാജുവിന് ജോളിയുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകൾ പോലീസ് കണ്ടെത്തി. സിലിയുടെ മൃതദേഹം ഓമശേരിയിലെ ശാന്തി ആശുപത്രിയിൽനിന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുത്തപ്പോൾ സിലിയുടെ ആഭരണങ്ങൾ ജോളി ഏറ്റുവാങ്ങിയത് ഷാജുവിനെതിരേയുള്ള ശക്തമായ തെളിവാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നു. സിലിയുടെ ഭർത്താവ് ഷാജു, സിലിയുടെ സഹോദരൻ സിജോ തുടങ്ങി ഏറ്റവും അടുത്ത ബന്ധുക്കൾ ആശുപത്രിയിൽ ഉണ്ടായിട്ടും അത്രയും ബന്ധമില്ലാത്ത ജോളി ആഭരണങ്ങൾ ഏറ്റുവാങ്ങാൻ കാരണം ഷാജുവിന് ജോളിയുമായി നേരത്തെ ബന്ധമുണ്ടെന്നതിന്റെ ശക്തമായ തെളിവായാണ് പോലീസ് വിലയിരുത്തൽ.
സിലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് സഹോദരനായ സിജോ വാശിപിടിച്ചപ്പോൾ ഷാജുവും ജോളിയും ചേർന്ന് എതിർത്തതും ഇരുവർക്കുമെതിരായ തെളിവാകുമെന്ന് പോലീസ് പറഞ്ഞു. ഒടുവിൽ സിജോ വഴങ്ങിയപ്പോൾ പോസ്റ്റ്മോർട്ടം വേണ്ടെന്ന് എഴുതി ഒപ്പിട്ടുകൊടുക്കാൻ ഇരുവരും ചേർന്ന് സിജോയെ നിർബന്ധിച്ചു. എന്നാൽ സഹോദരിയുടെ മരണത്തിൽ മാനസികനില തെറ്റിയ സിജോ ഒന്നിനും തയാറാകാതെ നിലത്തിരുന്ന് കരഞ്ഞു. പിന്നീട് കേസോ മറ്റോ ഉണ്ടായാൽ പോസ്റ്റ്മോർട്ടം നടത്താതിരുന്നതിന്റെ കുറ്റം സിജോയുടെ മേൽ കെട്ടിവയ്ക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ജോളി ഇന്നലെ മൊഴിനൽകി.
സിലി ജീവിച്ചിരിക്കെ ജോളിയുമായി ഷാജു അടുത്തിടപഴകിയതിന്റെ പല നിർണായകവിവരങ്ങളും പോലീസിന്റെ പക്കലുണ്ട്. ഷാജുവും ജോളിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊന്നാമറ്റം കുടുംബത്തിലെ മറ്റൊരാൾക്കുകൂടി അറിയാമെന്നതും പോലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ദിവസം ജോളി പുലിക്കയത്തെ വീട്ടിലെത്തി സിലിയെ താമരശേരിയിലേക്ക് കൂട്ടിക്കൊണ്ടുപോയതും ഉടൻതന്നെ തന്ത്രപരമായി കൂടത്തായിയിലെ വീട്ടിലെത്തിച്ച് ഫ്രൈഡ് റൈസ് നൽകിയതും ഷാജു സ്കൂട്ടറിൽ താമരശേരിയിലെത്തിയതും പിന്നീട് താമരശേരി ദന്താശുപത്രിയിൽ സിലി കൊല്ലപ്പെടുന്നതുമെല്ലാം മുന്നൊരുക്കങ്ങളുടെ ഭാഗമാണെന്ന് പോലീസ് കണ്ടെത്തി. സിലിയുടെ മൃതദേഹത്തിന് ഷാജുവും ജോളിയും ഒന്നിച്ച് അന്ത്യചുംബനം നൽകിയതുപോലും യാദൃച്ഛികമായി സംഭവിച്ചതല്ലെന്നു പോലീസ് വൃത്തങ്ങൾ പറഞ്ഞു.
കൂടത്തായി കൊലപാതക പരമ്പര: ഷാജുവിനെതിരേ തെളിവുകൾ
12:09 AM Oct 23, 2019 | Deepika.com