തിരുവല്ല: വൃദ്ധദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കവിയൂര്‍ തിരുവാമനപുരം ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപം തെക്കേതില്‍ സുജാഭവനില്‍ വാസു ആചാരി(79) ഭാര്യ രാജമ്മ(69) എന്നിവരാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.
വാസു ആചാരിയെ വീടിന്റെ കിടപ്പുമുറിയുടെ മേല്‍ക്കൂരയുടെ കഴുക്കോലില്‍ തൂങ്ങി മരിച്ചനിലയിലും ഭാര്യ രാജമ്മയെ ഇതേ കിടപ്പുമുറിയിലെ കട്ടിലില്‍ കഴുത്തിന്റെ ഇടതുഭാഗത്ത് ആഴത്തിൽ വെട്ടേറ്റു രക്തം വാര്‍ന്നു മരിച്ചനിലയിലുമാണ് കാണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് സംഭവം പുറലോകം അറിയുന്നത്. ഇത് സംബന്ധിച്ച് ഇവരുടെ മകന് പ്രശാന്തി(49)നെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി കുടുംബസ്വത്തിനെ സംബന്ധിച്ചു പ്രശാന്ത് വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നു. തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്നു പഞ്ചായത്തംഗം രാജേഷിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആലുവായിലെ സ്വകാര്യസ്ഥാപനത്തില്‍ ആശാരിപണി ചെയ്യുന്ന പ്രശാന്ത് ഒരാഴ്ചയായി വീട്ടിലുണ്ടായിരുന്നു.
ഇന്നലെ പകല്‍ വാസുവിനെയും രാജമ്മയെയും വീടിനു വെളിയില്‍ കാണാഞ്ഞതിനാല്‍ അയല്‍വാസിയായ രമേശ് വീട്ടിലെത്തിയപ്പോള്‍ വീടിന്റെ വരാന്തയില്‍ പ്രശാന്ത് കരഞ്ഞുകൊണ്ടിരിക്കുന്നതാണ് കണ്ടത്. വാസു ആചാരിയെ വിളിച്ചിട്ട് പ്രതികരണമില്ലാതായപ്പോള്‍ സംശയം തോന്നിയ രമേശ് മറ്റ് അയല്‍വാസികളെ വിളിക്കാന്‍ പോയസമയത്ത് ബാഗുമെടുത്ത് പ്രശാന്ത് രക്ഷപ്പെടുന്നതാണ് കണ്ടത്. തുടര്‍ന്ന് സമീപമുളള ബസ് സ്റ്റോപ്പില്‍വച്ച് ഇയാളെ നാട്ടുകാര്‍ തടഞ്ഞു പോലീസില്‍ ഏല്പിക്കുകയായിരുന്നു.
വൃദ്ധദമ്പതികള്‍ മരിച്ചനിലയില്‍; മകൻ കസ്റ്റഡിയിൽ
11:56 PM Oct 22, 2019 | Deepika.com