കോട്ടയം: സർവകലാശാലയിൽനിന്നും രേഖകൾ ചോർന്നതിനെപ്പറ്റി എംജി യൂണിവേഴ്സിറ്റി അന്വേഷണം നടത്തുന്നു. എംജി യൂണിവേഴ്സിറ്റി 22നു നടത്തിയ അദാലത്ത് സംബന്ധമായ രേഖകൾ സർവകലാശാലയിൽനിന്നും പുറത്തുപോയ സംഭവത്തെക്കുറിച്ചും വൈസ് ചാൻസലറുടെ ഓഫീസിൽനിന്നും പരീക്ഷാ കണ്ട്രോളറുടെ ഓഫീസിലേക്ക് കഴിഞ്ഞ നാലിനു നൽകിയ രേഖകളുടെ പകർപ്പ് ഓഫീസിൽനിന്നും പുറത്തുപോകാൻ ഇടയായ സാഹചര്യത്തെക്കുറിച്ചുമാണു അന്വേഷണം നടത്തുന്നത്.
വൈസ് ചാൻസിലർ യൂറോപ്യൻ പര്യടനത്തിനു പോകുന്നതിനു മുന്പ് കഴിഞ്ഞ 19നാണു അന്വേഷണം നടത്തുവാൻ ഉത്തരവ് ഇറക്കിയത്. വൈസ്ചാൻസിലർ ഡോ. സാബു തോമസിനുവേണ്ടി ഭരണവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാർ ആർ. പ്രേംകുമാറാണു അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കുവാൻ ഉത്തരവിട്ടത്.
അദാലത്ത് രേഖകൾ പുറത്തുപോകാൻ ഇടയായ സാഹചര്യത്തെപ്പറ്റി രജിസ്ട്രാർ ഡോ. കെ. സാബുക്കുട്ടനെ ആദ്യം ഏൽപിച്ചു 21നു ഉത്തരവ് ഇറക്കിയെങ്കിലും അദ്ദേഹം അന്വേഷണം നടത്താൻ വിസമ്മതിച്ചതിനാൽ ഭരണവിഭാഗം ജോയിന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തുകയായിരുന്നു. ഭരണവിഭാഗം ജോയിന്റ് രജിസ്ട്രാർ കോമളവല്ലി ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. വൈസ്ചാൻസലറുടെ ഓഫീസിൽനിന്നും അയച്ച രേഖകളുടെ പകർപ്പ് പുറത്തുപോകാൻ ഇടയാക്കിയതിൽ ഏതെങ്കിലും സർവകലാശാല ജീവനക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെപ്പറ്റി അന്വേഷിക്കുവാൻ ഉത്തരവ് നിർദേശിക്കുന്നു. പരീക്ഷാവിഭാഗം ഡപ്യൂട്ടി രജിസ്ട്രാർ എം. മധു കുമാറിനാണു അന്വേഷണ ചുമതല.
യൂണിവേഴ്സി ആക്ടിനും റൂളിനും വിരുദ്ധമായി ബി ടെക് ഫലപ്രഖ്യാപനത്തിനുശേഷം അധികമാർക്ക് നൽകിയതിനെപ്പറ്റിയും എംകോം റീവാല്യുവേഷന് 31 ഉത്തരക്കടലാസുകളുടെ രജിസ്റ്റർ നന്പറും ഫോൾസ് നന്പറും ഉൾപ്പെടെ സിൻഡിക്കറ്റ് അംഗം ഡോ. പ്രഗാഷിനു നൽകണമെന്ന് വൈസ് ചാൻസിലർ ഒപ്പിട്ടതുമാണ് വിവാദമായത്.
മാർക്ക് ദാനവിവാദം മന്ത്രി കെ.ടി. ജലിലിനെതിരേ തിരിഞ്ഞതോടെ വിവാദം ആളിക്കത്തിയിരുന്നു. ഇതിനിടയിലാണു വിവാദമായ മാർക്ക് ദാനത്തിൽനിന്നും ശ്രദ്ധതിരിക്കുവാൻ യൂണിവേഴ്സിറ്റി ജീവനക്കാർക്കെതിരെ അന്വേഷണം നടത്തുവാൻ എംജി യൂണിവേഴ്സിറ്റി തയാറായത്.
ജോമി കുര്യാക്കോസ്
എംജി സർവകലാശാല: അദാലത്ത് രേഖകൾ ചോർന്നതിനെപ്പറ്റി അന്വേഷണം
11:53 PM Oct 22, 2019 | Deepika.com