തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് തുടരുന്ന മഴ കൂടുതൽ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 205 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് (അതിതീവ്ര മഴ) പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇന്നു കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലിമീറ്റർ വരെ) അതിശക്തമായതോ (115 മില്ലിമീറ്റർ മുതൽ 204.5 മില്ലിമീറ്റർ വരെ) ആയ മഴയ്ക്കു സാധ്യതയുണ്ട്.
റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനും മുഴുവൻ സമയവും സ്ഥിതിഗതികൾ നിരീക്ഷിച്ചു നടപടികൾ കൈക്കൊള്ളാനുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നൽകി.
ഇന്നു തിരുവനന്തപുരം ജില്ലയിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, 24 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 25ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളത്ത് 20 സെന്റിമീറ്റർ മഴ
തിരുവനന്തപുരം: ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ പെയ്തത് എറണാകുളത്ത്. എറണാകുളം സൗത്തിൽ പെയ്തത് 20 സെന്റിമീറ്റർ മഴയാണ്. സംസ്ഥാനത്ത് മറ്റ് എട്ടു കേന്ദ്രങ്ങളിൽകൂടി 12 സെന്റിമീറ്റർ മുതൽ 20 സെന്റിമീറ്റർ വരെയുള്ള അതിതീവ്രമഴ പെയ്തു.
17 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
തിരുവനന്തപുരം: കനത്ത മഴമൂലം വീടുകളില്‍ വെള്ളം കയറിയതിനാൽ സംസ്ഥാനത്ത് 17 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഈ ക്യാമ്പുകളില്‍ 1,232 കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. ശക്തമായ കാറ്റിലും മഴയിലും നാലു വീടുകള്‍ക്ക് പൂര്‍ണമായും 30 വീടുകള്‍ക്ക് ഭാഗികമായും കേടുപാടുകള്‍ സംഭവിച്ചു.
ചുഴലിക്കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയുണ്ടായ ശക്തമായ മഴയ്ക്കു കാരണം അറബിക്കടലിൽ ലക്ഷദ്വീപിനും കേരളത്തിനും ഇടയിൽ രൂപപ്പെട്ട ചക്രവാതച്ചുഴി (സൈക്ലോണിക് സർക്കുലേഷൻ)എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറിയേക്കും.
അറബിക്കടലിൽ വടക്കുകിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ഇന്നു ശക്തമായി വടക്കുപടിഞ്ഞാറു ദിശയിൽ ഒമാൻ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സൂചന. അവിടെ ഇതു ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ഇതോടൊപ്പം ബംഗാൾ ഉൾക്കടലിൽ തമിഴ്നാട്, ആന്ധ്രപ്രദേശ് തീരത്ത് മറ്റൊരു ന്യൂനമർദം രൂപപ്പെട്ടുവരികയാണെന്നും മുന്നറിയിപ്പുണ്ട്. ഇവിടെ രൂപപ്പെട്ട ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
തീവ്രമഴ; അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്
12:12 AM Oct 22, 2019 | Deepika.com