കുറവിലങ്ങാട്: 24 മണിക്കൂർ ഡോക്ടറുടെ സേവനമുള്ള താലൂക്കാശുപത്രിയിൽ പ്രസവത്തിനെത്തിച്ച യുവതിയെ ആശുപത്രി അധികൃതർ കൈയൊഴിഞ്ഞു. അടുത്ത ആശുപത്രിയെ ലക്ഷ്യമാക്കിയുള്ള യാത്രയിൽ താലൂക്കാശുപത്രിയുടെ വിളിപ്പാടകലെ, ഓട്ടോറിക്ഷയിൽവച്ചു യുവതി പ്രസവിച്ചു. താലൂക്കാശുപത്രിയുടെ കോന്പൗണ്ടിൽ വിശ്രമിച്ചിരുന്ന 108 ആംബുലൻസ്, ഓട്ടോഡ്രൈവറുടെ ഇടപെടലിൽ ലഭ്യമാക്കി അമ്മയെയും കുഞ്ഞിനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
തിങ്കളാഴ്ച രാത്രിയിൽ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലാണ് മനുഷ്യജീവനു വില കല്പിക്കാൻ കൂട്ടാക്കാത്ത നിലപാടുകളുയർന്നത്. കുറുപ്പുന്തറ ടൗണിലെ കടയിൽ താമസിക്കുന്ന ദന്പതികൾക്കു മുന്നിലാണു താലൂക്ക് ആശുപത്രി അധികൃതർ വാതിൽ പോലും തുറക്കാൻ കൂട്ടാക്കാതിരുന്നത്.
കടത്തിണ്ണയിൽ താമസക്കാരനായ സജി പാതിരാത്രിയോടെയാണു ഓട്ടോറിക്ഷയിൽ ഭാര്യയുമായി ആശുപത്രിയിലെത്തിയത്. പാലാ ജനറൽ ആശുപത്രിയിലേക്കു പോകാനാണു ലക്ഷ്യമിട്ടതെങ്കിലും തോട്ടുവ കാളിയാർതോട്ടം ഭാഗത്തെത്തിയതോടെ പ്രസവവേദന കലശലായി അനുഭവപ്പെടുകയായിരുന്നു.
ഓട്ടോഡ്രൈവർ ആയാംകുടി മോനിപ്പള്ളിയിൽ അനിൽകുമാർ നിർദേശിച്ചതനുസരിച്ച് ഇവർ വൈക്കം റോഡിന് സമീപമുള്ള താലൂക്ക് ആശുപത്രിയിലെത്തുകയായിരുന്നു. ആശുപത്രി ഗ്രില്ലിനു സമീപമെത്തിയ ജീവനക്കാരോടു വിവരം പറഞ്ഞപ്പോൾ ആശുപത്രിയിൽ ഗൈനക് വിഭാഗമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഓട്ടോ ഡ്രൈവർ അനിൽ കുമാർ പറയുന്നു.
കെഞ്ചി പറഞ്ഞിട്ടും കൂട്ടാക്കാതെ വന്നതോടെ ഓട്ടോറിക്ഷയിൽ യാത്ര തുടർന്നെങ്കിലും മീറ്ററുകൾ മാത്രം അകലെ കാട്ടാന്പാക്ക് റോഡിനു സമീപം യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. ആശുപത്രിയിൽനിന്നു മടങ്ങുന്പോൾ 108 ആംബുലൻസ് ആശുപത്രിയിൽ കിടക്കുന്നത് അനിൽകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതനുസരിച്ചു ഫോണിൽ വിളിച്ചതോടെ ആംബുലൻസും മെയിൽ നഴ്സുമെത്തി അമ്മയെയും കുഞ്ഞിനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിച്ചിട്ടുള്ളതായി ആശുപത്രി സൂപ്രണ്ട് പറയുന്നു. ഒരു ഡോക്ടറും ഒരു നഴ്സും ഒരു അറ്റൻഡറും ഈ സമയം ഡ്യൂട്ടിയിലുണ്ടായിരിക്കെ ചികിത്സ നിഷേധിച്ചതെന്നാണ് പറയുന്നത്.
പാതിരാത്രിയിൽ ഓട്ടോറിക്ഷയിൽ യുവതി പ്രസവിച്ചു
12:09 AM Oct 22, 2019 | Deepika.com