പത്തനംതിട്ട: കനത്ത മഴയിൽ പത്തനംതിട്ടയിൽ വ്യാപക നാശനഷ്ടം. കോന്നി പൊന്തനാംകുഴി കോളനിയിൽ മണ്ണിടിഞ്ഞു. കോളനിക്കു സമീപത്തെ മലയാണ് ഇന്നലെ രാവിലെ 7.30ഓടെ ഇടിഞ്ഞത്. ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെങ്കിലും അപകടഭീഷണി നിലനിൽക്കുന്നതിനാൽ 35 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. സമീപത്തെ കൂടുതൽ കുടുംബങ്ങൾ ഒഴിഞ്ഞു മാറണമെന്ന അറിയിപ്പും നൽകിയിട്ടുണ്ട്.
കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ പലേടത്തും വെള്ളത്തിലായി. കലഞ്ഞൂർ കുറ്റുമണ്ണിൽ എട്ട് വീടുകളിൽ വെള്ളം കയറി. റാന്നി താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങളിലും തോട് കരകവിഞ്ഞു വെള്ളം കയറി. നീരൊഴുക്ക് വർധിച്ചതോടെ മണിയാർ സംഭരണിയുടെ അഞ്ച് ഷട്ടറുകളും തുറന്നു.
കിഴക്കൻ മേഖലയിലും മഴ ശക്തമായിരുന്നു. ശബരിഗിരി പദ്ധതിയുടെ ജലസംഭരണിയിൽ ജലനിരപ്പ് 71 ശതമാനത്തിലെത്തി. മൂഴിയാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മഴ തുടർന്നാൽ മൂഴിയാറിലെ ഷട്ടർ തുറക്കുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പത്തനംതിട്ടയിൽ കനത്ത മഴ
12:09 AM Oct 22, 2019 | Deepika.com