തിരുവനന്തപുരം: ഞായറാഴ്ച രാത്രി മുതൽ തകർത്തു പെയ്ത മഴ ഇന്നലെ രാവിലെയും തുടർന്നതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ അങ്കലാപ്പായി. രാവിലെ വോട്ടിംഗ് മന്ദഗതിയിലായതോടെ പല ർക്കും നെഞ്ചിടിപ്പേറി. വോട്ടിംഗ് അവസാനിച്ചപ്പോൾ എറണാകുളത്തും വട്ടിയൂർക്കാവിലും വോട്ടിംഗ് ശതമാനത്തിൽ ഗണ്യമായ കുറവുണ്ടായി. മഴ ഇവിടത്തെ ഫലത്തെ സ്വാധീനിക്കുമോ എന്ന ആശങ്ക ഇല്ലാതില്ല.
മഞ്ചേശ്വരത്ത് മഴയുടെ ഭീഷണി ഇല്ലായിരുന്നു. പോളിംഗ് സംബന്ധിച്ച പ്രാഥമിക കണക്കുകൾ പുറത്തു വരുന്പോൾ ഇവിടെ വോട്ടിംഗിൽ കാര്യമായ കുറവില്ല. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പിലേതിനു സമാനമായ പോളിംഗ് ഇവിടെയുണ്ടായി. അരൂരിലും കോന്നിയിലും നേരിയ കുറവുണ്ടാകുമെന്നാണു സൂചനകൾ. ഈ കുറവ് ആരെ ബാധിക്കുമെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.
വട്ടിയൂർക്കാവിൽ 70 ശതമാനത്തിനടുത്തായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് നടന്നത്. ഇതിൽ ഏഴു ശതമാനം വരെ കുറവുണ്ടാകുമെന്നാണു സൂചന. കടുത്ത ത്രികോണമത്സരം നടന്ന ഇവിടെ വോട്ടിംഗ് ശതമാനത്തിലുണ്ടായിരിക്കുന്ന കുറവ് നിർണായകമാകാം. ആരെ തുണയ്ക്കുന്ന വോട്ടർമാരാണ് വിട്ടുനിന്നതെന്നതാണ് കണ്ടറിയേണ്ടത്. കേഡർ പാർട്ടിയായ സിപിഎം അവരുടെ വോട്ടുകൾ കൃത്യമായി ചെയ്യിച്ചിട്ടുണ്ടെന്ന് പറയുന്നു. എന്നാൽ വോട്ടിംഗ് ശതമാനവും വിജയവുമായി ബന്ധിപ്പിക്കാനാകില്ലെന്ന മറുവാദവുമുണ്ട്.
യുഡിഎഫിന്റെ ശക്തികേന്ദ്രമായ എറണാകുളത്ത് വോട്ടിംഗിൽ വലിയ ഇടിവാണുണ്ടായിരിക്കുന്നത്. ഇവിടെ വോട്ടിംഗിൽ പത്തു ശതമാനത്തിലുമധികം കുറവു വന്നിട്ടുണ്ട്. എങ്കിലും ജയിച്ചു കയറാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഇപ്പോഴും യുഡിഎഫ് കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നത്. എങ്കിലും അദ്ഭുതങ്ങൾ പ്രതീക്ഷിക്കുകയാണ് എൽഡിഎഫ്.
സമുദായ സംഘടനകൾ പരസ്യനിലപാട് സ്വീകരിച്ചതോടെ ജാതി അടിസ്ഥാനത്തിലുള്ള ധ്രുവീകരണ സാധ്യതകളാണു പല മണ്ഡലങ്ങളിലും അവസാനഘട്ടത്തിൽ തെളിഞ്ഞത്. തെരഞ്ഞെടുപ്പു ഫലപ്രവചനം പോലും അസാധ്യമാക്കുന്ന തരത്തിൽ കുഴഞ്ഞുമറിഞ്ഞ സ്ഥിതിയിൽ പോളിംഗ് ശതമാനവും കുറഞ്ഞതോടെ ആകെ അനിശ്ചിതത്വമായി. കണക്കുകൂട്ടലുകൾ മാറിമറിയുമോ എന്ന ആശങ്ക മുന്നണികൾക്കുണ്ട്.
മഴ കനത്തപ്പോൾ രണ്ടിടത്ത് വോട്ടിംഗിൽ ഇടിവ്, കണക്കുകൾ തെറ്റുമെന്ന് ആശങ്ക
11:23 PM Oct 21, 2019 | Deepika.com