തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് ഇന്നലെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായി. എറണാകുളം സൗത്ത് സ്റ്റേഷനിൽ വെള്ളം കയറിയതും സിഗ്നൽ സംവിധാനം നിലച്ചതുമാണു ഗതാഗത തടസത്തിനു കാരണമായത്. എക്സ്പ്രസുകളടക്കം 14 ട്രെയിനുകൾ പൂർണമായും 23 ട്രെയിനുകൾ ഭാഗികമായും റദാക്കി. മൂന്നു ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. വൈക്കം റോഡിനും പിറവം റോഡിനുമിടയിൽ പാളത്തിലേക്കു മണ്ണിടിച്ചിലുണ്ടായതും സർവീസുകൾ മുടങ്ങാനും വൈകാനും കാരണമായി. തിരുവനന്തപുരം -ചണ്ഡിഗഡ് സന്പർക്ക് ക്രാന്തി എക്സ്പ്രസ് , തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് എന്നിവ വഴിതിരിച്ചുവിട്ടു.
തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി, എറണാകുളം- ബംഗളൂരു ഇൻറർ സിറ്റി എക്സ്പ്രസുകളും എറണാകുളം-ആലപ്പുഴ പാസഞ്ചർ, ആലപ്പുഴ-എറണാകുളം പാസഞ്ചർ, എറണാകുളം -കായംകുളം, കായംകുളം-എറണാകുളം, എറണാകുളം-കായംകുളം , കായംകുളം-എറണാകുളം, ഗുരുവായൂർ-തൃശൂർ, തൃശൂർ-ഗുരുവായൂർ, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, ഗുരുവായൂർ-എറണാകുളം പാസഞ്ചറുകളും കൊല്ലം-എറണാകുളം മെമുവുമാണ് റദ്ദാക്കിയത്.
പാതിവഴിയിലായി യാത്രക്കാർ
തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി ആലപ്പുഴയിൽ യാത്ര അവസാനിപ്പിച്ചു. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ആലപ്പുഴയിൽ നിന്നാണ് മടക്കയാത്ര അരംഭിച്ചത്. ചെന്നൈ- എഗ്മോർ ഗുരുവായൂർ എക്സ്പ്രസ് എറണാകുളം ജംഗ്ഷനിലും സർവീസ് നിർത്തി. നാഗർകോവിൽ- മംഗളുരൂ ഏറനാട് എക്സ്പ്രസ് തുറവൂരിൽ യാത്ര അവസാനിപ്പിച്ചു. കണ്ണൂർ -ആലപ്പുഴ എക്സിക്യുട്ടീവ് തൃശൂരിൽ യാത്ര അവസാനിപ്പിച്ചു. മടക്കയാത്ര തൃശൂരിൽ നിന്നാണ് ആരംഭിച്ചത്. പാലക്കാട്-എറണാകുളം മെമു തൃശൂരിൽ യാത്ര അവാസിച്ചു. പുനലൂർ-പാലക്കാട് പാലരുവി എക്സ്പ്രസ് മുളന്തുരുത്തിയിൽ യാത്ര നിർത്തി. പാലക്കാട് -പുനലൂർ പാലരുവി എക്സ്പ്രസ് മുളന്തുരുത്തിയിൽ നിന്നാണ് യാത്ര തുടങ്ങിയത്.
തിരുവനന്തപുരം -ഷൊർണൂർ വേണാട് എക്സ്പ്രസ് പിറവം റോഡിൽ സർവീസ് നിർത്തി. ഷൊർണൂർ-തിരുവനന്തപുരം വേണാട് പിറവം റോഡിൽ നിന്നാണ് സർവീസ് ആരംഭിച്ചത്. ചെന്നൈ-ആലപ്പുഴ സൂപ്പർ ഫാസ്റ്റ് അങ്കമാലിയിൽ യാത്ര അവസാനിപ്പിച്ചു. മഡ്ഗാവ് -എറണാകുളം പ്രതിവാര ട്രെയിൻ ചാലക്കുടിയിലും ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് എറണാകുളത്തും യാത്ര അവസാനിപ്പിച്ചു. കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, എറണാകുളം-നിലന്പൂർ, നിലന്പൂർ-എറണാകുളം പാസഞ്ചറുകളും ഭാഗികമായി റദ്ദാക്കിയിരുന്നു.
കനത്ത മഴ: ട്രെയിൻ ഗതാഗതം താറുമാറായി
11:23 PM Oct 21, 2019 | Deepika.com