കോന്നി: ഉപതെരഞ്ഞെടുപ്പ് നടന്ന കോന്നി നിയമസഭ മണ്ഡലത്തിൽ മഴയും പോളിംഗും ഒരോപോലെ കനത്തു. രാവിലെ മന്ദഗതിയിലാരംഭിച്ച പോളിംഗ് ഉച്ചയോടെയാണു കനത്തത്. ഉച്ചകഴിഞ്ഞ് മഴ മാറിയതോടെ പോളിംഗ് ശതമാനവും ഉയർന്നു.
കഴിഞ്ഞ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലേതിനു സമാനമായ രീതിയിൽ പോളിംഗ് ശതമാനമെത്തുമെന്നാണുപ്രതീക്ഷ. പ്രാഥമിക കണക്കുകൾ പ്രകാരം പോളിംഗ് ശതമാനം 70 കടക്കുമെന്നുറപ്പായി.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 74.24 ശതമാനവും 2016 നിയമസഭ തെരഞ്ഞെടുപ്പിൽ 72.93 ശതമാനവുമായിരുന്നു കോന്നി മണ്ഡലത്തിലെ പോളിംഗ്. രാവിലെ മന്ദഗതിയിലാരംഭിച്ച പോളിംഗ് ഉച്ചയോടെ ശക്തമായി. രാവിലെതന്നെ കുടയും ചൂടി വോട്ടർമാർ പോളിംഗ്ബൂത്തിലേക്കെത്തിക്കൊണ്ടിരുന്നു. മഴ കുറഞ്ഞതോടെ സ്ത്രീകളുടെ നീണ്ടനിര മിക്ക പോളിംഗ് ബൂത്തുകൾക്കു മുന്പിലും കാണാനുണ്ടായിരുന്നു. മണ്ഡലത്തിലെ ഒറ്റപ്പെട്ട മലയോര മേഖലകളിൽ പോളിംഗ് കുറവല്ലായിരുന്നു. ഗവി, കൊച്ചുപന്പ, മൂഴിയാർ, ആവണിപ്പാറ എന്നിവിടങ്ങളിലെ ബൂത്തുകളിലും പോളിംഗ് ഉച്ചകഴിഞ്ഞതോടെ 50 ശതമാനത്തിനു മുകളിലെത്തി.
കനത്ത മഴയിൽ മണ്ണിടിഞ്ഞ കോന്നി പൊന്തനാംകുഴി കോളനി നിവാസികൾക്കും വെള്ളം കയറിയ കലഞ്ഞൂർ കുറ്റുമൺ ഭാഗത്തുള്ളവർക്കും വോട്ടു ചെയ്യാനായില്ല. കുറ്റുമണ്ണിലെ താമസക്കാരുടെ തിരിച്ചറിയൽ കാർഡ് അടക്കം വെള്ളം കയറി നഷ്ടപ്പെട്ടിരുന്നു.
ആലപ്പുഴ: കനത്ത മഴയെന്ന കടന്പ പിന്നിട്ട് അരൂരിൽ പോളിംഗ് 80.47 കടന്നു. തുടക്കത്തിലെ അല്പനേരമുള്ള മന്ദതയ്ക്കു ശേഷം അരൂരിൽ പോളിംഗ് നില കുതിക്കുകയായിരുന്നു. പത്തു കഴിഞ്ഞതോടെ പലേടത്തും വോട്ടു ചെയ്യാനെത്തിയവരുടെ നീണ്ട നിരയും ദൃശ്യമായി. രാവിലെ എട്ടോടെ 5.79 ശതമാനം പോളിംഗായിരുന്നു അരൂരിൽ. മന്ദഗതിയിൽ ആരംഭിച്ച പോളിംഗ് ഉച്ചയോടെ 36.31 ശതമാനമായി. വൈകുന്നേരം നാലോടെ അത് 61 ശതമാനത്തിനു മുകളിലായി. തീരദേശത്തായിരുന്നു പോളിംഗ് ആദ്യം കൂടുതൽ. ചില ബൂത്തുകളിൽ തുടക്കത്തിൽ യന്ത്രത്തകരാർ ഉണ്ടായെങ്കിലും പെട്ടെന്നു തന്നെ പരിഹരിച്ചു. വൈകുന്നേരം ആറു പിന്നിട്ടിട്ടും രണ്ടു മൂന്നിടങ്ങളിൽ വൻനിര തന്നെ കാത്തുനിൽക്കുകയായിരുന്നു. മണ്ഡലത്തിലെ 183 ബൂത്തുകളിൽ 157 എണ്ണത്തിലും ആറിനു തന്നെ പോളിംഗ് അവസാനിച്ചു. ശേഷിക്കുന്നവയിൽ ചിലതിൽ ഏഴരയ്ക്കും പൂർത്തിയായിരുന്നില്ല.
അവസാന ചിത്രം വ്യക്തമായില്ലെങ്കിലും ഏഴുമണിയോടെ ലഭിച്ച ഒൗദ്യോഗിക കണക്ക് പ്രകാരം 80.47 ശതമാനം (153634/191898) പേരാണ് വോട്ടുരേഖപ്പെടുത്തിയത്. 82 ശതമാനത്തിലധികം പുരുഷൻമാരും 78.06 ശതമാനം സ്ത്രീകളും വോട്ടു രേഖപ്പെടുത്തിയതായാണ് ഒൗദ്യോഗിക കണക്ക്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച 85.43 ശതമാനമാണ് ഇതുവരെയുള്ള മണ്ഡലത്തിലെ മികച്ച പോളിംഗ് ശതമാനം. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 83.66 ശതമാനമായിരുന്നു അരൂർ നിയോജകമണ്ഡലത്തിലേത്. 2014ൽ ഇത് 81.87 ശതമാനവും 2009ൽ ഇത് 81.27 ശതമാനവുമായിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 83.96 ആയിരുന്നു പോളിംഗ് ശതമാനം.
35-ാം നന്പർ പോളിംഗ് ബൂത്തായ മറ്റത്തിൽ ഗവണ്മെന്റ് എൽപിസ്കൂളിന്റെ കിഴക്കുവശത്തെ തെക്കേ കെട്ടിടത്തിലാണ് ആറുവരെ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 88.04 ശതമാനമായിരുന്നു ആറോടടുക്കുന്പോൾ ഇവിടുത്തെ പോളിംഗ്. വയോധികരും ശാരീരിക അവശതയുള്ളവരുമൊന്നും തെരഞ്ഞെടുപ്പ് ആവേശത്തിൽ ഇവിടെ പിന്നോട്ടായിരുന്നില്ല. പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്ത് നന്പർ 129, അരൂർ സെന്റ് ആഗസ്റ്റിൻസ് സ്കൂളിലെ 78-ാം നന്പർ ബൂത്തുകൾ, അരൂർ ഗവ. ഹൈസ്കൂളിലെ ബൂത്തുകൾ എന്നിവടങ്ങളിലെല്ലാം ഉച്ചയോടെ തന്നെ മെച്ചപ്പെട്ട പോളിംഗ് രേഖപ്പെടുത്തി.
പതിവുപോലെ വോട്ടിംഗ് മെഷീൻ തകരാറുകളും വൈദ്യുതിമുടക്കവുമെല്ലാം ഇക്കുറിയുമുണ്ടായെങ്കിലും എണ്ണത്തിൽ കുറവായിരുന്നു. ബൂത്തുകൾക്കു മുന്നിലെ വെള്ളക്കെട്ടായിരുന്നു മറ്റൊരു പ്രശ്നം. പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്തിനുള്ളിലും വെള്ളമുണ്ടായിരുന്നു. സമീപത്തെ ഓടയിലേക്ക് വെള്ളമൊഴുക്കി വിടാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നു ശ്രമം നടത്തിയെങ്കിലും പൂർണ വിജയം കണ്ടില്ല. സ്കൂളുകൾക്കു മുന്നിലെ ഗ്രൗണ്ടിൽ ചിലേടങ്ങളിൽ വെള്ളം തന്നെയായിരുന്നു. ഇതിലൂടെ വാഹനങ്ങൾ കൂടി കടന്നു പോയതോടെ പലയിടത്തും ചെളിക്കുണ്ടുമായി. മണ്ഡലത്തിലെ 36 മാതൃകാ പോളിംഗ് ബൂത്തുകളിൽ വോട്ടുചെയ്യാനെത്തിയവർക്കു വൃക്ഷത്തൈകൾ നല്കി.
കനത്ത മഴയിലും കനത്ത പോളിംഗ്
11:19 PM Oct 21, 2019 | Deepika.com