കൊച്ചി: എറണാകുളം മണ്ഡലത്തിൽ പ്രതീക്ഷയ്ക്കു വിപരീതമായി പോളിംഗ് ശതമാനത്തിലുണ്ടായ വലിയ കുറവിന്റെ ആശങ്കയിലാണു ഇടതു, വലതു മുന്നണികളും എൻഡിഎയും. പോളിംഗ് ശതമാനം കുറയുന്നത് പൊതുവെ എൽഡിഎഫ് അനുകൂലമാകുമെന്ന പതിവു ധാരണയാണ് യുഡിഎഫ് ക്യാന്പിനെ അസ്വസ്ഥമാക്കുന്നത്. അനുഭാവ വോട്ടുകളിൽ വിജയപ്രതീക്ഷ വച്ച എൽഡിഎഫിനും പോളിംഗ് ശതമാനം കുറഞ്ഞത് തിരിച്ചടിയാകുമോയെന്ന ആശങ്ക ഇല്ലാതില്ല. ബിജെപി വലിയ പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന നഗരപ്രദേശങ്ങളിലെ ബൂത്തുകളിൽ പോളിംഗ് ശതമാനം വലിയ തോതിൽ കുറഞ്ഞത് എൻഡിഎ ക്യാന്പിനെയും അലട്ടുന്നുണ്ട്.
സമീപകാല നിയമസഭാ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഏറ്റവും കുറവ് പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതിനുമുന്പ് 2006ലാണ് എറണാകുളത്ത് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. 61.14 ശതമാനം. അന്നു യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.വി. തോമസ് 5,800 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു. സിപിഎമ്മിന്റെ എം.എം. ലോറൻസ് ആയിരുന്നു എതിരാളി. പിന്നീട് 2011 ലെ തെരഞ്ഞെടുപ്പിൽ 71.6 ശതമാനത്തിന്റെ പോളിംഗ് രേഖപ്പെടുത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യൻ പോളിനെ 32437 വോട്ടിന് പരാജയപ്പെടുത്തി.
2016 ൽ രണ്ടാം തവണയും ഹൈബി നിയമസഭയിലേക്കു ജയിക്കുന്പോൾ ഭൂരിപക്ഷം 21949 ആയി കുറഞ്ഞെങ്കിലും വോട്ടിംഗ് ശതമാനത്തിൽ നേരിയ വർധനയുണ്ടായി. 71.72 ശതമാനം. സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിച്ച എം.അനിൽ കുമാറായിരുന്നു എതിർസ്ഥാനാർഥി.
പോളിംഗ് ശതമാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെങ്കിലും അതൊന്നും യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തെ ബാധിച്ചിരുന്നില്ലെന്നാണ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെയും ചരിത്രം. എന്നാൽ ഇക്കുറി മണ്ഡലത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് മറ്റ് പാർട്ടികളെ എന്ന പോലെ യുഡിഎഫിനെയും ആശങ്കപ്പെടുത്തുന്നുണ്ട്. പോളിംഗ് ശതമാനം കുറയാൻ ഇടയാക്കിയ കാരണങ്ങളാണ് യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കുന്നത്.
ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പാർട്ടി വോട്ടുകൾ പെട്ടിയിൽ വീഴുമെന്ന ഉറച്ച വിശ്വാസം എൽഡിഎഫിനുണ്ടെങ്കിലും പരന്പരാഗത യുഡിഎഫ് മണ്ഡലമായ എറണാകുളം ജയിച്ചുകയറാൻ അനുഭാവികളുടെയും നിഷ്പക്ഷ വോട്ടർമാരുടെയും പിന്തുണ വേണം. പോളിംഗ് ശതമാനത്തിൽ കുറവുണ്ടായപ്പോൾ ഈ വിഭാഗത്തിലെ വോട്ടുകൾ കൃത്യമായി വീണിട്ടുണ്ടാകുമോ എന്ന ആശങ്ക എൽഡിഎഫിനുമുണ്ട്.
എറണാകുളം മണ്ഡലത്തിൽ പോളിംഗ് ഇടിവ്; ആശങ്കയോടെ മുന്നണികൾ
11:19 PM Oct 21, 2019 | Deepika.com