കോഴിക്കോട്: കോടഞ്ചേരി പുലിക്കയം പൊന്നാമറ്റത്തില്‍ ഷാജുവിന്റെ ആദ്യ ഭാര്യ സിലി സെബാസ്റ്റ്യന്‍(43) കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി ജോളി(47) യെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. ഇന്നലെ വൈകുന്നേരമാണു താമരശേരി കോടതി ജോളിയെആറു ദിവസത്തേക്കുകൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
നേരത്തെ റോയ് തോമസ് വധക്കേസില്‍ ജോളി ഒമ്പതു ദിവസം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നോടെ കോടതി നടപടി ആരംഭിച്ചയുടൻ നിങ്ങൾക്ക് അഭിഭാഷകനുണ്ടോ എന്നു മജിസ്ട്രേട്ട് ജോളിയോട് ആരാഞ്ഞു. ഇല്ലെന്നു മറുപടി നൽകിയപ്പോൾ അഭിഭാഷകനെ വേണ്ടേ എന്ന ചോദ്യത്തിനു മറുപടിയായി ജോളി തലയാട്ടി. തുടർന്ന് താമരശേരി ബാറിലെ അഭിഭാഷകനെ ജോളിയുടെ അഭിഭാഷകനായി കോടതി നിയമിച്ചു.
അൻപതു വയസു കഴിഞ്ഞ ജോളിയെ ഈ വിധം തുടർകസ്റ്റഡിയിൽ വിടുന്നതു ക്രൂരതയാണെന്നും ഇനി കസ്റ്റഡി അനുവദിക്കരുതെന്നും ജോളിയുടെ അഭിഭാഷകൻ വാദമുന്നയിച്ചു. എന്നാൽ, കൊലപാതക പരന്പരക്കേസിൽ കൂടുതൽ ചോദ്യം ചെയ്യാനും സിലിയുടെ ആഭരണങ്ങളടക്കം കണ്ടെടുക്കാനും ഒരാഴ്ചത്തെ കസ്റ്റഡി അനിവാര്യമാണെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഈ മാസം 26ന് വൈകിട്ട് ആറു വരെ ജോളിയെ പോലീസ് കസ്റ്റഡിയിൽവിട്ടത്.
സിലി വധക്കേസില്‍ ഇന്നലെ വൈകുന്നേരം മുതൽ ജോളിയെ ചോദ്യം ചെയ്തുതുടങ്ങി. ഇന്നു കേസുമായി ബന്ധപ്പെട്ടു തെളിവെടുപ്പ് നടത്തും. ജോളിയെ സഹായിച്ചെന്നു സംശയിക്കുന്ന ഇപ്പോഴത്തെ ഭര്‍ത്താവ് പൊന്നാമറ്റം ഷാജു, പിതാവ് സക്കറിയാസ് എന്നിവരെയും ജോളിക്കൊപ്പമിരുത്തി ചോദ്യം ചെയ്തേക്കും.
സിലിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ജോളിക്കെതിരേ മൊഴി നല്കാന് തയാറായിട്ടുണ്ട്. ഇതു കേസ് അന്വേഷണത്തിനു സഹായകരമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഈ കേസില്‍ കസ്റ്റഡി കാലാവധി തീരുന്ന മുറയ്ക്കു മറ്റു കേസുകളിലും ഇവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങാനാണു തീരുമാനം. ആറു കൊലപാതക കേസുകളും വെവ്വേറെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ ഓരോ കേസിലും കസ്റ്റഡിയില്‍ വാങ്ങി തുടര്ചോദ്യംചെയ്യല് നടക്കും. പരമാവധി ദിവസം ജോളിയെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്തു കേസ് ബലപ്പെടുത്താനാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിയമോപദേശം.
കൊലപാതക പരമ്പരയില്‍ ഏറ്റവും അവസാനം കൊല്ലപ്പെട്ട സിലിയുടെ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടുണ്ട്. കൂടുതൽ തെളിവിനായുള്ള ശ്രമം തുടര്‍ദിവസങ്ങളില്‍ ഉണ്ടാകും. സിലിയുടെ ബന്ധുക്കളില്‍നിന്നുതന്നെ വിവരങ്ങൾ കിട്ടുമെന്നാണ് പ്രതീക്ഷ. ഷാജുവിന്റെ ചില അയൽവാസികൾക്കു പലതും അറിയാമെങ്കിലും തുറന്നു പറയുന്നില്ല. കൊലപാതകത്തിലേക്കു നയിച്ച വിവരങ്ങൾ അറിഞ്ഞിട്ടും യഥാസമയം അറിയിക്കാത്തവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പോലീസ് നീക്കംതുടങ്ങി.
കേസിലെ രണ്ടാം പ്രതി ഈങ്ങാപ്പുഴക്കടുത്ത കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്. മാത്യുവിന്റെ അറസ്റ്റും പോലീസ് ഉടന്‍ രേഖപ്പെടുത്തിയേക്കും.
ജോളി ആറുദിവസംകൂടി കസ്റ്റഡിയില്‍; സിലി വധക്കേസില്‍ ചോദ്യംചെയ്യല്‍ തുടങ്ങി
11:18 PM Oct 21, 2019 | Deepika.com