കൊച്ചി: കനത്ത മഴയിൽ കൊച്ചി നഗരത്തിന്റെ വിവിധമേഖലകൾ വെള്ളത്തിൽ മുങ്ങി. ഞായറാഴ്ച ഉച്ചയോടെ തുടങ്ങിയ മഴ സമീപകാലത്തൊന്നും ഉണ്ടാകാത്ത കനത്ത വെള്ളക്കെട്ടിൽ മെട്രോ നഗരത്തെ മുക്കുകയായിരുന്നു. റോഡുകളും റെയിൽവേ പാളങ്ങളും വെള്ളത്തിലായതോടെ ഗതാഗതം പൂർണമായി തടസപ്പെട്ടു. കലൂർ സബ്സ്റ്റേഷനിൽ വെള്ളം കയറിയതിനെത്തുടർന്നു കൊച്ചി നഗരത്തിലെ വൈദ്യുതി വിതരണവും സ്തംഭിച്ചു. എറണാകുളം ഉപതെരഞ്ഞെടുപ്പിനെയും പേമാരി ബാധിച്ചു.
ഇന്നലെ രാവിലെ ഉറക്കമുണർന്ന നഗരവാസികൾ പുറത്തിറങ്ങാൻ കഴിയാതെ റോഡുകൾ വെള്ളത്തിലായ കാഴ്ചയാണ് കണ്ടത്. നഗരത്തിലെ ഉൾപ്പെടെ റോഡുകളും കച്ചവടസ്ഥാപനങ്ങളും വീടുകളും വെള്ളത്തിൽ മുങ്ങി. എറണാകുളം നോർത്ത്-സൗത്ത് റെയിൽവേ സ്റ്റേഷനുകളിൽ ട്രാക്കിലും പ്ലാറ്റ്ഫോമുകളിലും വെള്ളം കയറി. പാസഞ്ചർ ട്രെയിനുകൾ ഉൾപ്പെടെ ഏതാനും ട്രെയിനുകൾ റദ്ദാക്കിയതിനു പുറമെ ചില ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ വലഞ്ഞു.
പതിവുപോലെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും വെള്ളം കയറി. ഇന്നലെ രാവിലെ എട്ടിനുശേഷം ദീർഘദൂര സർവീസുകൾ ഉൾപ്പെടെ പലതും വൈകിയാണ് ആരംഭിച്ചത്. വൈറ്റില, വടുതല, പനന്പിള്ളിനഗർ എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി വീണതും ഗതാഗതതടസമുണ്ടാക്കി.
കാനകളുടെ അഭാവവും നിലവിലുള്ള കാനകൾ ചെളി നിറഞ്ഞ് അടഞ്ഞതുമാണു വെള്ളക്കെട്ടിന് ഇടയാക്കിയത്. കാനകൾ തുറക്കാനുള്ള ശ്രമങ്ങൾ ഇന്നലെ രാത്രി വൈകിയും പലസ്ഥലത്തും ഫലം കണ്ടിട്ടില്ല. കലൂർ സബ്സ്റ്റേഷനിൽനിന്നു വെള്ളം പന്പ് ചെയ്തു വറ്റിക്കാനുള്ള ശ്രമവും പരാജയമായി. വൈകുന്നേരം അഞ്ചോടെ മറ്റു സബ്സ്റ്റേഷനുകളിൽനിന്നു നഗരത്തിലെ ചില ഭാഗങ്ങളിൽ മാത്രം വൈദ്യുതി എത്തിച്ചു.
റോഡ്-റെയിൽ ഗതാഗതം തടസപ്പെട്ടതോടെ ഭൂരിഭാഗം ആളുകളും മെട്രോയെയാണ് ആശ്രയിച്ചത്. എന്നാൽ നഗരത്തിലെ മെട്രോ സ്റ്റേഷനുകളിൽ വന്നിറങ്ങിയവർക്കു ലക്ഷ്യസ്ഥാനങ്ങളിലെത്താൻ റോഡിലൂടെ മുട്ടിനുമേൽ വെള്ളത്തിൽ നടക്കേണ്ടിവന്നു. നഗരത്തിലെ ഭൂരിഭാഗം കടകന്പോളങ്ങളും ഇന്നലെ അടഞ്ഞനിലയിലായിരുന്നു.
വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി നഗരം
11:18 PM Oct 21, 2019 | Deepika.com