കൊച്ചി: മാതാപിതാക്കളെ തലയ്ക്കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ മകനെ പോലീസ് അറസ്റ്റുചെയ്തു. എളമക്കര സുഭാഷ് നഗറിൽ അഴീക്കൽകടവ് ഷംസു (61-റിട്ട. പോർട്ട് ട്രസ്റ്റ്), സരസ്വതി (57) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ സനലിനെ (30) എളമക്കര പോലീസ് അറസ്റ്റുചെയ്തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ ഒന്പതരയോടെയായിരുന്നു സംഭവം. സംഭവത്തെപ്പറ്റി പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: രണ്ടുനില വീട്ടിൽ ഇവർ മൂവരുമാണു താമസിച്ചുവന്നിരുന്നത്. സമീപത്തു താമസിക്കുന്ന ബന്ധു ഷംസുവിന്റെ വീട്ടിലെത്തിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
തുറന്നുകിടന്ന ജനൽ വഴി സനലിനോട് അച്ഛനും അമ്മയും എവിടെയെന്ന് ചോദിച്ചപ്പോൾ മുകളിലുണ്ടെന്നായിരുന്നു മറുപടി. ഇരുവരെയും താഴേക്ക് കാണാത്തതിനാൽ സംശയം തോന്നിയ ഇയാൾ സമീപവാസികളെയും പോലീസിനെയും അറിയിച്ചു. പോലീസെത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് മുകൾനിലയിലെ മുറിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. സനലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ആദ്യം പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് ഇരുവരുടെയും മരണത്തിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു. ചുറ്റികകൊണ്ട് തലയ്ക്കടിച്ചിട്ടുണ്ടെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
ശരീരത്തിൽ മുറിവുകളുണ്ട്. മൃതദേഹത്തിനു സമീപത്തുനിന്ന് ചുറ്റിക, കത്തി, ഹാക്സോ ബ്ലേഡ് എന്നിവ കണ്ടെടുത്തു. സംഭവം മറ്റാരും കണ്ടതായി സൂചന ലഭിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച വിവരങ്ങൾ തേടിവരുന്നതായും പോലീസ് പറഞ്ഞു. മേൽനടപടികൾ സ്വീകരിച്ച് മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അധികൃതർ കൂട്ടിച്ചേർത്തു. സനലിനെ ഇന്നലെ രാത്രി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി.
മാതാപിതാക്കൾ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ; മകൻ അറസ്റ്റിൽ
10:39 PM Oct 21, 2019 | Deepika.com