തിരുവനന്തപുരം:സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ 9,57,509 വോട്ടർമാർ ഇന്നു ബൂത്തിലേക്ക്. നിയമസഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണു വോട്ടെടുപ്പ്.
ഇതോടൊപ്പം 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കും 80 അംഗ ഹരിയാന നിയമസഭയിലേക്കും ഇന്നു തെരഞ്ഞെടുപ്പു നടക്കും. കേരളം ഉൾപ്പെടെ 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ സീറ്റുകളിലേക്കും രണ്ടു ലോക്സഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഇന്നു നടക്കുന്നു. 24നാണു വോട്ടെണ്ണൽ.
വോട്ടർ തിരിച്ചറിയൽ കാർഡുൾപ്പെടെ 12 രേഖകൾ വോട്ടെടുപ്പിനു തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം. എൻആർഐ വോട്ടർമാർ പാസ്പോർട്ട് കരുതണമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽനിന്നുള്ള ഫോട്ടോ പതിച്ച പാസ്ബുക്കും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. എന്നാൽ, സഹകരണ ബാങ്കുകളിലെ പാസ് ബുക്ക് അംഗീകരിക്കില്ല.
കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 35 സ്ഥാനാർഥികളാണ് അങ്കം കുറിക്കുന്നത്. അരൂരിലും എറണാകുളത്തും യുഡിഎഫും എൽഡിഎഫും മുഖാമുഖം പൊരുതുമ്പോൾ വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം എന്നിവിടങ്ങളിൽ ത്രികോണ പോരാട്ടമാണു നടക്കുന്നത്. മുൻ തെരഞ്ഞെടുപ്പുകളിൽനിന്നു വ്യത്യസ്തമായി സമുദായ സംഘടനകൾ ചില മുന്നണികൾക്കും സ്ഥാനാർഥികൾക്കും വേണ്ടി പരസ്യമായി രംഗത്തിറങ്ങിയിരുന്നു. നിശബ്ദ പ്രചാരണ ദിനമായ ഇന്നലെ സ്ഥാനാർഥികൾ പരമാവധി വോട്ടർമാരെ നേരിൽ കാണാൻ ശ്രമിച്ചു. രാവിലെ ക്രൈസ്തവ ദേവാലയങ്ങൾക്കും ക്ഷേത്രങ്ങൾക്കും മുന്നിൽ സ്ഥാനാർഥികൾ എത്തി വോട്ട് ഉറപ്പാക്കി.
അഞ്ചു മണ്ഡലങ്ങളിലായി 896 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. കള്ളവോട്ട് തടയുന്നതിനായി 140 പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്നു വ്യത്യസ്തമായി ഏറ്റവും പുതിയ എം-3 മോഡൽ വോട്ടിംഗ് യന്ത്രങ്ങളാണ് വോട്ടെടുപ്പു കേന്ദ്രങ്ങളിൽ എത്തിച്ചത്.
ഇന്നു വിധിയെഴുത്ത്
01:26 AM Oct 21, 2019 | Deepika.com