മുക്കം: മാർക്ക് ദാന വിവാദത്തിൽ അകപ്പെട്ട സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനു നേരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. മുക്കത്ത് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. ഇതിനെ തുടർന്ന് പോലീസ് ലാത്തി വീശുകയും 13 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ്ചെയ്യുകയും ചെയ്തു.
രാവിലെ മന്ത്രി എത്തുമെന്നറിഞ്ഞതോടെ സംസ്ഥാന പാതയോരത്ത് "മാർക്ക് ദാന തട്ടുകട'യുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സന്നിഹിതരായിരുന്നു.
മന്ത്രി വരുന്ന സമയത്തുതന്നെ പ്രവർത്തകർ കരിങ്കൊടിയുമായെത്തിയെങ്കിലും പോലീസ് തടഞ്ഞു. ഇതേ തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമായി. പ്രവർത്തകർ പിരിഞ്ഞ് പോകാൻ തയാറാകാതിരുന്നതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. ഇതിനിടയിൽ പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിലേക്ക് കരിങ്കൊടി എറിയുകയും ചെയ്തു.
പ്രതിഷേധത്തിന്റെ ഭാഗമായി ഒരുക്കിയ "മാർക്ക് ദാന തട്ടുകട' പോലീസ് പൊളിച്ചു മാറ്റി. പ്രതിഷേധത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് വയനാട് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് കെ.ടി. അജ്മൽ, കെഎസ് യു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ദിഷാൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സജീഷ് മുത്തേരി, സുഫിയാൻ ചെറുവാടി, ജുനൈദ് പാണ്ടികശാല, റഹ്മത്തുല്ല, ഉനൈസ്, ഷാലു തോട്ടുമുക്കം, ഫൈസൽ ആനയാംകുന്ന്, ഷാമിൽ, ജലീൽ, ഷുക്കൂർ, സുഭാഷ്, അർജുൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ടി. സിദ്ദിഖ് ഉൾപ്പെടെയുള്ളവർ ഇടപെട്ടതിന് ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
മന്ത്രി ജലീലിനുനേരേ യൂത്ത് കോൺ. പ്രവർത്തകർ കരിങ്കൊടി വീശി
12:50 AM Oct 21, 2019 | Deepika.com