തിരുവനന്തപുരം: മാർക്കു ദാന വിവാദവുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരേ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ ആരോപിച്ച ക്രമക്കേടുമായി ബന്ധപ്പെട്ടു തുറന്ന കത്തുമായി കോണ്ഗ്രസ് നേതാവ് വി.ഡി. സതീശൻ എംഎൽഎ.
സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്: 608-ാം റാങ്കുകാരൻ ഇന്റർവ്യൂവിൽ ഒന്നാംറാങ്കുകാരനായി. ഉയർന്ന മാർക്കോടെ ഫൈനൽ റാങ്ക് ലിസ്റ്റിൽ 210 റാങ്കുകാരനായി ദേശീയതലത്തിൽ സ്ഥാനം പിടിച്ചത് ഒരുപക്ഷെ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തേതാവാം. 2012ലെ സിവിൽ സർവീസ് പരീക്ഷാ ഫലം താങ്കൾ ഒന്നു പരിശോധിക്കണം. ഒന്നാം റാങ്ക് ലഭിച്ചത് ഹരിത വി. കുമാറിന്. ആ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഒഡീഷയിലെ ഒരു ജില്ലാ പോലീസ് മേധാവിയും മലയാളിയുമായ അനുപമ ജയിംസിന്റെ സിവിൽ സർവീസ് നേട്ടം ഇനി പറയും പ്രകാരമാണ്. അഭിമുഖ പരീക്ഷയിലെ ഒന്നാം റാങ്കുകാരിയാണ് അനുപമ.എഴുത്തുപരീക്ഷയിൽ റാങ്ക് 604. അന്തിമറാങ്ക് പട്ടികയിൽ സ്ഥാനം 163. അനുപമ ജയിംസിന്റെ ഈ നേട്ടങ്ങളും സ്വാധീനിച്ച് നേടിയതാണെന്നു നിങ്ങൾ പറയുമോ? ഇതേ റാങ്ക് പട്ടികയിൽ ഒന്നാം റാങ്കുകാരിയേക്കാൾ 65 മാർക്ക് കൂടുതൽ നേടിയാണ് അനുപമ ജയിംസ് അഭിമുഖ പരീക്ഷയിൽ ഒന്നാമതെത്തിയത്.
ഇനി രമിത് ചെന്നിത്തലയുൾപ്പെട്ട 2017 ലെ റാങ്ക് പട്ടികയിലേക്ക് വരാം. ആകെ 990 പേരാണ് അന്തിമ റാങ്ക് പട്ടികയിലുള്ളത്. എഴുത്തുപരീക്ഷയിൽ ലഭിച്ച റാങ്കിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട റാങ്ക് അന്തിമ പട്ടികയിൽ ലഭിച്ചവർ 215 ആണ്. അന്തിമ പട്ടികയിൽ ഇത്തരത്തിൽ നൂറ് കണക്കിനു പേർ അഭിമുഖ പരീക്ഷകളുടെ പിൻബലത്തിൽ റാങ്ക് പട്ടികയിൽ മുന്നിലേക്കും പിന്നിലേക്കും വരാറുണ്ടെന്നും വി.ഡി. സതീശന്റെ പോസ്റ്റിൽ പറയുന്നു.
മന്ത്രി ജലീലിനു തുറന്ന കത്തുമായി വി.ഡി. സതീശൻ
12:50 AM Oct 21, 2019 | Deepika.com