പത്തനംതിട്ട: കോന്നി നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന കെ. സുരേന്ദ്രനു വോട്ട് അഭ്യർഥിച്ചു മതചിഹ്നങ്ങൾ ദുരുപയോഗപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്കു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് നിർദേശം നൽകി.
പരാതിക്ക് അടിസ്ഥാനമായ വീഡിയോയുടെ പ്രചാരണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും മതചിഹ്നങ്ങളുടെ ദുരുപയോഗമാണെന്നും പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടു.
വീഡിയോ നിർമിച്ചത് ആരാണെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ആരൊക്കെയാണെന്നു കണ്ടെത്തണമെന്നും വീഡിയോ അടിയന്തരമായി സമൂഹമാധ്യമങ്ങളിൽനിന്നു നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ചിത്രവും സഭയുടെ എംബ്ലവും എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രന്റെ ചിത്രവും ചേർത്തു ക്രൈസ്തവ ഗാനം പാരഡി രൂപത്തിൽ അവതരിപ്പിച്ച വീഡിയോയാണു പരാതിക്കു കാരണമായത്.
വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കോന്നി മണ്ഡലത്തിലെ എൽഡിഎഫ് ഇലക് ഷൻ ഏജന്റ് ഓമല്ലൂർ ശങ്കരൻ, ബിജെപി സ്ഥാനാർഥിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് വി.എസ്. ഹരീഷ് ചന്ദ്രൻ, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, ഡിസിസി മീഡിയ കണ്‍വീനർ സലിം പി. ചാക്കോ എന്നിവർ നൽകിയ പരാതികളും മീഡിയ മോണിട്ടറിംഗ് ആൻഡ് സർട്ടിഫിക്കേഷൻ കമ്മിറ്റി റിപ്പോർട്ടും പരിഗണിച്ചാണ് കളക്ടറുടെ നിർദേശം.
മതചിഹ്നങ്ങൾ ദുരുപയോഗിച്ചു പ്രചാരണം; അടിയന്തര നിയമനടപടിക്കു നിർദേശം
12:50 AM Oct 21, 2019 | Deepika.com