ആലുവ: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിവരുന്ന വിപ്ലവകരമായ പരിഷ്കാരങ്ങളെ അട്ടിമറിക്കാനും സർവകലാശാലകളെ അപകീർത്തിപ്പെടുത്താനും തകർക്കാനും പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണെന്ന് ഭരണപക്ഷ അനുകൂല സംഘടനയായ സർവകലാശാലാ ജീവനക്കാരുടെ കോണ്‍ഫെഡറേഷൻ ആരോപിച്ചു.
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് സർവകലാശാലകളിലെ വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപകർ, മാനേജ്മെന്റുകൾ തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ളവരുടെ കെട്ടിക്കിടക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് അദാലത്തുകൾക്കു തുടക്കമിട്ടത്. നിയമാനുസൃതം സർവകലാശാലകളിൽ മുഖ്യമന്ത്രിക്ക് അധികാരമില്ലെങ്കിലും ഉദ്ദേശ്യശുദ്ധിയെ മാനിച്ച് ഏതാണ്ടെല്ലാ സംഘടനകളും ഈ അദാലത്തിൽ സഹകരിക്കുകയും പ്രശ്നപരിഹാരത്തിനു മുന്നിട്ടിറങ്ങുകയുമാണുണ്ടായത്.
മോഡറേഷൻ നൽകാനുള്ള ആത്യന്തിക ഉത്തരവാദിത്വം ബന്ധപ്പെട്ട സിൻഡിക്കറ്റുകൾക്കും അവരുടെ അധികാരം നൽകിയിട്ടുള്ള പരീക്ഷാ സ്റ്റാൻഡിംഗ് കമ്മിറ്റികൾക്കുമാണ്. ന്യായമെന്നു തോന്നിയാൽ ഫലം പ്രസിദ്ധീകരിക്കുന്നതിനു മുന്‍പായാലും ശേഷമായാലും മോഡറേഷൻ നിയമപ്രകാരം തന്നെ സർവകലാശാലകൾക്കു നൽകാം. എംജി സർവകലാശാലയിൽ നൂറ്റി അന്‍പതിലധികം കുട്ടികൾക്ക് ഗുണം ലഭിച്ച അത്തരമൊരു സംഭവത്തെയാണ് മഹാപരാധമായി അവതരിപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും അധിക്ഷേപിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സംഘടന പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ആരോപണങ്ങൾ സർവകലാശാലകളുടെ തകർച്ച ലാക്കാക്കിയെന്ന്
12:50 AM Oct 21, 2019 | Deepika.com