ഏറ്റുമാനൂർ: ഏറ്റുമാനൂരിലുണ്ടായ രണ്ടു വാഹനാപകടങ്ങളിൽ രണ്ടു പേർ മരിച്ചു. എരുമേലി സൗത്ത് ഇടക്കടത്തി കൊല്ലമുള ആറാക്കൽ എൻ.ജി. ബിന്ദു (41), തിരുവഞ്ചൂർ കോമളശേരി കെ.എസ്. അനന്തു(18) എന്നിവരാണ് മരിച്ചത്. അനന്തുവിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അനന്തു സജിമോ(15)നു ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ രാവിലെ 9.45ന് തെള്ളകം ജംഗ്ഷനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് ബിന്ദുവിനെ ഏറ്റുമാനൂർ ഭാഗത്തുനിന്നു വന്ന കാർ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ നാലടിയോളം ഉയരത്തിൽ ഉയർന്നു പൊങ്ങിയ ബിന്ദു കാറിനു മുകളിലേക്കു തന്നെ വീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചകഴിഞ്ഞ് 3.30ഓടെ മരിച്ചു. മാത്യു ജോർജ് ആണ് മരിച്ച ബിന്ദുവിന്റെ ഭർത്താവ്. മകൾ: ജെർളിൻ മാത്യു (വിദ്യർഥിനി) മകൻ: ജെറിൻ മാത്യു (തോംസണ് എന്റർപ്രൈസ് കോട്ടയം). സംസ്കാരം പിന്നിട്. മണർകാട് പറന്പുകര കോമളശേരിൽ ഷൈനുവാണ് മരിച്ച അനന്തുവിന്റെ പിതാവ്. മാതാവ്: മായ, സഹോദരി: അഞ്ജന. സംസ്കാരം പിന്നീട്.
ഏറ്റുമാനൂർ - മണർകാട് ബൈപ്പാസിൽ ഉച്ചകഴിഞ്ഞു 1.30നു നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കെ.എസ്. അനന്തു മരിച്ചത്. ആക്രിസാധനങ്ങൾ വിറ്റ ശേഷം മടങ്ങി വരുന്ന വഴിയാണ് അപകടമുണ്ടായത്. മരിച്ച അനന്തു തന്നെയാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ഏറ്റുമാനൂരിൽനിന്നു തിരുവഞ്ചൂർ ഭാഗത്തേക്കു പോകുകയായിരുന്നു പെട്ടിഓട്ടോറിക്ഷ ചെറുവാണ്ടൂർ ഭാഗത്തു വച്ചു നിയന്ത്രണംവിട്ടു ലോറിയുടെ മുന്നിലേക്ക് ഇടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിക്കിടന്ന ഇരുവരെയും നാട്ടുകാർ ചേർന്നു വണ്ടിയുടെ മുൻഭാഗം വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. തുടർന്നു തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അനന്തു മരിച്ചു.
ഏറ്റുമാനൂരിൽ വ്യത്യസ്ത അപകടങ്ങളിൽ വീട്ടമ്മയും യുവാവും മരിച്ചു
12:46 AM Oct 21, 2019 | Deepika.com