തിരുവനന്തപുരം: ഓട്ടം വിളിച്ചുകൊണ്ടുപോയി ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്നലെ പുലർച്ചെ ഒന്നരയോടെ ആനയറ ലോർഡ്സ് ആശുപത്രിക്കു സമീപമായിരുന്നു സംഭവം. കാരാളി അനൂപ് വധക്കേസിൽ ഒന്നാം പ്രതിയായ ചാക്ക താഴശേരി വയലിൽ വീട്ടിൽ വിപിനാണ് (കൊച്ചുകുട്ടൻ- 32) കൊല്ലപ്പെട്ടത്.
സംഭവത്തിൽ ആറംഗ സംഘം തുന്പ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. അനുലാൽ, ജയദേവൻ, ബിനീഷ്, റിജു, ശിവപ്രസാദ്, റസീം ഖാൻ എന്നിവരാണ് കീഴടങ്ങിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ ഈഞ്ചയ്ക്കലിലെ മാളിനു മുന്നിൽനിന്ന് ഗുണ്ടാസംഘത്തിലൊരാൾ വിപിന്റെ ഓട്ടോ വിളിച്ചു. ഹൈവേയിൽനിന്ന് ആനയറയിലെ സ്വകാര്യ ആശുപത്രിയിലേക്കു തിരിഞ്ഞ് ആളൊഴിഞ്ഞ വഴിയിലെത്തിയപ്പോഴേക്കും കാത്തുനിന്ന സംഘത്തിലെ മറ്റുള്ളവർ ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു.
ഇതുവഴി വന്ന ബൈക്ക് യാത്രക്കാരൻ കണ്ട്രോൾ റൂമിൽ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി 108 ആംബുലൻസിൽ വിപിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വലതുകൈയും ഇടതുപാദവും വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. ഭാര്യ: അനിത. മക്കൾ: ആർദ്ര (അഞ്ച് ), ആതിര (മൂന്ന്).
2014ൽ കാരാളി അനൂപിനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വിപിൻ. നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. മറ്റൊരു കേസിൽ റിമാൻഡിലായിരുന്ന വിപിൻ രണ്ടാഴ്ച മുന്പാണ് ജാമ്യത്തിലിറങ്ങിയത്.
ഓട്ടം വിളിച്ചുകൊണ്ടുപോയി ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു
12:46 AM Oct 21, 2019 | Deepika.com