കാസർഗോഡ്: എടിഎം നമ്പർ ചോര്‍ത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായ കാസർഗോഡ് സ്വദേശികളായ രണ്ടു പേർ കാസർഗോട്ടെ ഹോട്ടൽ മുറിയിൽനിന്ന് ഉത്തർപ്രദേശ് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. കളനാട് സ്വദേശികളായ അബ്ദുൾ റഹ്മാൻ ജംഷീദ് (25), അബ്ദുൾ റൈഫാദ് (25) എന്നിവരാണ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
ണ്ടു പ്രതികളെയും ശനിയാഴ്ച രാത്രിയോടെ തെളിവെടുപ്പിനായിട്ടാണ് യുപി ഉന്നോവ സിഐ പാണ്ഡ്യ, എസ്ഐ അനിൽ യാദവ് എന്നിവർക്കും മറ്റു പോലീസുകാർക്കുമൊപ്പം കാറിൽ കാസർഗോട്ട് കൊണ്ടുവന്നത്. രാത്രി പന്ത്രണ്ടോടെ പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ ഹോട്ടലിൽ മുറിയെടുത്ത് രണ്ടു പോലീസുകാർക്കൊപ്പമാണ് പ്രതികളെ താമസിപ്പിച്ചിരുന്നത്. പുലർച്ചെ രണ്ടോടെയാണ് പ്രതികൾ രക്ഷപ്പെട്ടതായി മറ്റൊരു മുറിയിൽ കിടന്നുറങ്ങുകയായിരുന്ന സിഐയെയും എസ്ഐയെയും പ്രതികൾക്കൊപ്പമുണ്ടായിരുന്ന പോലീസുകാർ അറിയിച്ചത്. ഉടൻതന്നെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഹോട്ടലിൽ സ്ഥാപിച്ച സിസിടിവി കാമറയിൽ പ്രതികൾ കൈയാമത്തോടെ ഇറങ്ങിപ്പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. തുടർന്നു കാസർഗോഡ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എടിഎം തട്ടിപ്പു പ്രതികളെ കാസർഗോട്ട് കൊണ്ടുവരുന്ന വിവരം യുപി പോലീസ് കേരള പോലീസിനെ അറിയിച്ചിരുന്നില്ല. പ്രതികളെ ഹോട്ടൽ മുറിയിൽ പാർപ്പിച്ചതിലും ദുരൂഹതയുണ്ട്.
എടിഎം കൗണ്ടറുകളിൽ കാമറ സ്ഥാപിച്ച് പാസ്വേർഡുകൾ ചോര്‍ത്തിയശേഷം വ്യാജ എടിഎം കാര്‍ഡുകളുപയോഗിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് കേസ്.
രക്ഷപ്പെട്ട പ്രതികൾക്കൊപ്പം കാസര്‍ഗോഡ് മീപ്പുഗിരി ആര്‍ഡി നഗറിലെ മുഹമ്മദ് ബിലാല്‍, കുഡ്ലുവിലെ മുഹമ്മദ് സുഹൈല്‍, കളനാട്ടെ യാസീന്‍ എന്നിവരെ കഴിഞ്ഞയാഴ്ച യുപി ഉന്നാവോ പോലീസ് ഇന്‍സ്പെക്ടർ ദിനേശ്ചന്ദ്ര മിശ്രയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.
എടിഎം തട്ടിപ്പ്: ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളികൾ രക്ഷപ്പെട്ടു
12:46 AM Oct 21, 2019 | Deepika.com