തിരുവനന്തപുരം: എംജി സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽപ്പെട്ട് പ്രതിരോധത്തിലായ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെതിരേ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു. മാർക്കില്ലാത്ത വിദ്യാർഥിക്കു സ്പോർട്സ് ക്വോട്ട പ്രവേശനം തരപ്പെടുത്തിക്കൊടുക്കാൻ മന്ത്രി ഇടപെട്ടതായാണ് പുതിയ ആരോപണം പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്.
എംജി സർവകലാശാലയിൽ തോറ്റുപോയ വിദ്യാർഥികളെ ജയിപ്പിക്കാൻ മാർക്ക് ദാനം നൽകിയെന്ന ആരോപണത്തിൽ കുരുങ്ങി നിൽക്കുന്ന മന്ത്രിക്കെതിരേ ഗുരുതരമായ ആരോപണമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. കാലിക്കട്ട് സര്‍വകലാശാലയ്ക്കു കീഴിലുള്ള പാലക്കാട് വിക്ടോറിയ കോളജില്‍ സ്പോര്‍ട്സ് ക്വോട്ട പ്രവേശനം ക്രമപ്പെടുത്തിക്കൊടുക്കാന്‍ മന്ത്രി ഇടപെട്ടതായാണ് ആക്ഷേപം. 2019 മാര്‍ച്ച് രണ്ടിന് സര്‍വകലാശാലയില്‍ നടന്ന അദാലത്തിലാണ് മന്ത്രി ഇടപെട്ടതായി പറയുന്നത്. ബിരുദാനന്തര ബിരുദ പ്രവേശനത്തിന് പൊതുവിഭാഗത്തിന് 50 ശതമാനം മാര്‍ക്ക് വേണമെന്നതാണ് നിബന്ധന.
സ്പോര്‍ട്സ് ക്വോട്ടയില്‍ വരുമ്പോള്‍ അഞ്ചു ശതമാനം മാര്‍ക്കിളവ് ഉണ്ട്. എന്നാല്‍, വിക്ടോറിയയില്‍ പിജി പ്രവേശനത്തിനായി സ്പോര്‍ട്സ് ക്വോട്ടയില്‍ അപേക്ഷിച്ച വിദ്യാര്‍ഥിക്ക് 45 ശതമാനം മാര്‍ക്ക് ഉണ്ടായിരുന്നില്ല. കൂടാതെ ഈ വിദ്യാര്‍ഥി സമര്‍പ്പിച്ച സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നുംതന്നെ പ്രവേശനം നേടുന്നതിനായി യൂണിവേഴ്സിറ്റി നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ളവയുമല്ല. ഇക്കാര്യങ്ങള്‍ സര്‍വകലാശാല ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, ഈ വിദ്യാര്‍ഥിയുടെ പ്രവേശനം ക്രമപ്പെടുത്താന്‍ അദാലത്തിനു ശേഷം നടന്ന അക്കഡേമിക് കൗണ്‍സിലില്‍ മന്ത്രിയുടെ താത്പര്യപ്രകാരം തീരുമാനിച്ചതായും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഇതിനിടെ, സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടക്കുന്ന മാര്‍ക്ക് കുംഭകോണത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ടു കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇവയെല്ലാം വിശദീകരിച്ചു ഗവര്‍ണര്‍ക്കു വീണ്ടും കത്തു നല്‍കിയതായും രമേശ് ചെന്നിത്തല പറഞ്ഞു.
മാർക്ക് ദാനത്തിനിെതിരേ കടുത്ത വിമർശനവുമായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാൻ ഡോ. രാജന് ഗുരുക്കള്‍ രംഗത്തുവന്നതു മന്ത്രി ജലീലിനു കനത്ത തിരിച്ചടിയായിരുന്നു. മുഖ്യമന്ത്രി ചെയര്‍മാനായിരിക്കുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനാണ് രാജൻ ഗുരുക്കൾ. അദ്ദേഹം എംജി സർവകലാശാലാ മുൻ വൈസ് ചാൻസലർ കൂടിയാണ്.
അതേസമയം, വിവാദം പാർട്ടി പരിശോധിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മന്ത്രി ജലീലിനെതിരേ ഉയർന്ന മാർക്ക് ദാന വിവാദത്തിലെ എല്ലാക്കാര്യങ്ങളും പാർട്ടി പരിശോധിക്കുമെന്നാണ് കോടിയേരി പറഞ്ഞത്. ഇക്കാര്യത്തിൽ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നതാണു പ്രധാനം. പുനഃപരിശോധന വേണോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കുന്നതു ചട്ടം പരിശോധിച്ച ശേഷം ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളായിരിക്കുമെന്നും കോടിയേരി പ്രതികരിച്ചു.
മന്ത്രി ജലീലിനെതിരേ പുതിയ ആരോപണം
01:10 AM Oct 20, 2019 | Deepika.com