കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികളിലെ സാന്പത്തിക വിനിയോഗവും വിവിധ ന്യൂനപക്ഷ സമിതികളിലേക്കുള്ള നിയമനങ്ങളും അന്വേഷണ വിധേയമാക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിവിധ പദ്ധതികൾക്കായി നടപ്പാക്കുന്ന 80:20 അനുപാതം യാതൊരു പഠനവും ന്യായീകരണവും ഇല്ലാത്തതാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സിൽ പലതവണ ചൂണ്ടിക്കാണിച്ചത് ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. മാറിമാറി ഭരിച്ച ന്യൂനപക്ഷ ക്ഷേമ മന്ത്രിമാരുടെ യുക്തിക്കും തീരുമാനത്തിനുമനുസരിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിലെ ഭൂരിപക്ഷത്തിനുവേണ്ടി മാത്രം ഒരു സർക്കാർ വകുപ്പ് പ്രവർത്തിക്കുന്നത് ആക്ഷേപകരമാണെന്ന് കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ പത്രക്കുറിപ്പിൽ പറഞ്ഞു.
ക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതികമായി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ലഭ്യമായിരിക്കേണ്ടപ്പോൾ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനു മാത്രമായി നൽകുന്നത് ശരിയായ നടപടിയല്ല. വിവിധ രംഗങ്ങളിലെ പിന്നോക്കാവസ്ഥയുടെ അനന്തരഫലമായി ക്രൈസ്തവർ ഉൾപ്പെടെ ഇതര ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്പോൾ ക്ഷേമ പദ്ധതികളിലൂടെ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ന്യൂനപക്ഷ ക്ഷേമ വകുപ്പ് അട്ടിമറിച്ചിരിക്കുന്നു.
ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കായി കേന്ദ്ര സർക്കാരിൽനിന്നു ലഭ്യമായിക്കൊണ്ടിരിക്കുന്ന ഫണ്ടുകളുടെ വിനിയോഗവും പ്രത്യേക ഏജൻസി മുഖേന അന്വേഷിക്കണം. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ വിവിധ നിയമനങ്ങളിലും വിവിധ പദ്ധതികളുടെ നടത്തിപ്പിനായുള്ള സമിതികളിലും ക്രൈസ്തവരോട് വലിയ വിവേചനമാണ് കാലങ്ങളായി തുടരുന്നത്. ഇതിനെല്ലാം ന്യായീകരണമായി പാലോളി കമ്മിറ്റിയെ ഉയർത്തിക്കാട്ടുന്നത് അംഗീകരിക്കാനാവില്ല. നിലവിലുള്ള പ്രധാന ക്ഷേമ പദ്ധതികളെല്ലാം ഒരു സമുദായത്തിനുവേണ്ടി മാത്രമാണ്. ചില പദ്ധതികളിൽ മാത്രം 20 ശതമാനം ക്രൈസ്തവർ ഉൾപ്പെടെ മറ്റ് അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്കു കൂടിയെന്ന നിലവിലെ അനുപാതം പൊളിച്ചെഴുതണമെന്നും ഈ നീതി നിഷേധം അവസാനിപ്പിക്കണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നടപടികൾ അന്വേഷിക്കണം: ലെയ്റ്റി കൗണ്‍സിൽ
12:56 AM Oct 20, 2019 | Deepika.com