തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെതിരേ ഉയർന്ന മാർക്കുദാന വിവാദത്തിലെ എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നതാണു പ്രധാനം. പുനഃപരിശോധന വേണോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കുന്നതു ചട്ടം പരിശോധിച്ച ശേഷം ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളായിരിക്കുമെന്നും പ്രസ്ക്ലബ്ബിന്റെ മീറ്റ് ദി പ്രസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. മുൻകാലങ്ങളിലും മോഡറേഷൻ നൽകിയിട്ടുണ്ട്. മോഡറേഷനെ മാർക്ക്ദാനമെന്നു ചിത്രീകരിക്കുകയാണ്.
ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോയെന്നാണു പരിശോധിക്കേണ്ടത്. യുഡിഎഫ് ഭരണകാലത്ത് 2012ൽ കാലിക്കറ്റ് സർവകലാശാലയിൽ മാർക്ക് കൊടുത്തിട്ടുണ്ട്. ഇതടക്കം എല്ലാ മോഡറേഷനുകളും പരിശോധിക്കട്ടെ. എംജി സർവകലാശാലയിലേതു വൈസ് ചാൻസലർ എടുത്ത തീരുമാനമാണ്. പരീക്ഷാബോർഡ് ചേരാത്ത സന്ദർഭങ്ങളിൽ വിസിക്കു ചട്ടപ്രകാരം ഇതിന് അധികാരമുണ്ട്. അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉദ്ഘാടനച്ചടങ്ങിലും അവസാനം തീരുമാനം പ്രഖ്യാപിക്കുന്പോഴും പങ്കെടുത്തിട്ടുണ്ട്. തീരുമാനം അവിടെ വച്ചല്ല ഉണ്ടായത്. മുൻപു വിസി എടുത്ത തീരുമാനം അവിടെ പ്രഖ്യാപിക്കുകയായിരുന്നു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരേ മന്ത്രി ജലീൽ ഉന്നയിച്ച ആരോപണത്തെക്കുറിച്ചു ചോദിച്ചപ്പോൾ, ആർക്കെതിരേയും വ്യക്തിപരമായ ആക്ഷേപമുന്നയിക്കാൻ താനുദ്ദേശിക്കുന്നില്ലെന്നായിരുന്നു മറുപടി. കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കാൻ ഉദ്ദേശ്യമില്ലെന്നും കോടിയേരി പറഞ്ഞു.
മാർക്കുദാന വിവാദം: പാർട്ടി പരിശോധിക്കുമെന്നു കോടിയേരി
12:56 AM Oct 20, 2019 | Deepika.com