ചെറുപുഴ/ആലക്കോട്: ഇന്നലെ പെയ്ത കനത്ത മഴയിൽ കണ്ണൂരിലെ മലയോരപ്രദേശങ്ങളിൽ വ്യാപകനാശം. ചെറുപുഴ പഞ്ചായത്തിലെ രാജഗിരി കപ്പാലത്തിനു മുകളിലും അരിവിളഞ്ഞപൊയിൽ ഇരട്ടപ്പാലത്തും ഉരുൾപൊട്ടി.
ചെറുപുഴ പഞ്ചായത്തിലെ ഒൻപതാം വാർഡിൽപ്പെട്ട കപ്പാലത്തിനു മുകളിൽ ഇന്നലെ വൈകുന്നേരമാണ് ഉരുൾപൊട്ടലുണ്ടായത്. രാജഗിരി-ജോസ്ഗിരി റോഡിന്റെ ഒരുഭാഗം ശക്തമായ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. രാജഗിരിയിലെ പടിഞ്ഞാറെവീട്ടിൽ സുബിൻ ജോസഫിന്റെ വീടിന്റെ പിന്നിൽ കല്ലും മണ്ണും ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു.
ശക്തമായ വെള്ളപ്പാച്ചിലിൽ കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തു. ഇതിനു പുറമെ പ്രദേശവാസികൾ ഉപയോഗിക്കുന്ന ഒട്ടേറെ കുടിവെള്ള പദ്ധതികൾ നശിക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ ആരംഭിച്ച കനത്ത മഴ 5.30നാണ് ശമിച്ചത്.
മഴ ശമിച്ച ശേഷമാണ് ഉരുൾപൊട്ടലുണ്ടായ കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. രാജഗിരി ഇടക്കോളനിയിലേക്കു പോകുന്ന രണ്ടു നടപ്പാലങ്ങൾ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിലായി.
സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, വൈസ് പ്രസിഡന്റ് ഡെന്നി കാവാലം, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി. രാജൻ, പഞ്ചായത്ത് അംഗങ്ങളായ ഷാന്റി കലാധരൻ, ലാലി തോമസ്, കെ.കെ. ജോയി, മനോജ് വടക്കേൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
അരിവിളഞ്ഞപൊയിൽ ഇരട്ടപ്പാലത്ത് ഉരുൾപൊട്ടിയതിനെ തുടർന്ന് റോഡും കൃഷിസ്ഥലങ്ങളും നശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഈ മേഖലയിൽ ശക്തമായ മഴ പെയ്തത്.
മഴയെത്തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ അലകനാൽ ജോയിയുടെ വീടിന്റെ മുകൾഭാഗത്താണ് വനാതിർത്തിയിൽ ഉരുൾപൊട്ടിയത്. ഉരുൾപൊട്ടിയതിനെ തുടർന്ന് ജോയിയുടെ വീടിന്റെ ഒരുഭാഗം തകർന്നു. കല്ലും മണ്ണും ഒഴുകിയെത്തിയതി ഇരട്ടപ്പാലം കലുങ്കിന്റെ അടിയിൽ വന്നടിഞ്ഞു.
തുടർന്ന് റോഡിലേക്ക് വെള്ളം കയറിയൊഴുകി അരിവിളഞ്ഞപൊയിൽ-ജോസ്ഗിരി റോഡും തകർന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഒഴുകിയെത്തിയ മണ്ണും ചെളിയും കല്ലും നാട്ടുകാരുടെ നേതൃത്വത്തിൽ മാറ്റാൻ ശ്രമമാരംഭിച്ചിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്തുള്ളവർ ഭീഷണിയിലാണ്. ഉരുൾപൊട്ടിയതിനെത്തുടർന്ന് പുഴകളിലെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
കൊന്നക്കാട് വനത്തിൽ ഉരുൾപൊട്ടൽ; ചൈത്രവാഹിനിപ്പുഴയിൽ വെള്ളപ്പൊക്കം
കൊന്നക്കാട്: കൊന്നക്കാട് വനത്തിനുള്ളിൽ ഉരുൾപൊട്ടിയതിനെത്തുടർന്ന് ചൈത്രവാഹിനിപ്പുഴയിൽ പെട്ടെന്ന് ജലനിരപ്പുയർന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഇന്നലെ വൈകുന്നേരം അഞ്ചോടെ മഞ്ചുച്ചാലിലാണ് ആദ്യം വെള്ളമുയർന്നത്.
കർണാടക വനത്തിൽ കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടി മലവെള്ളം കുത്തിയൊലിച്ചെത്തിയതാണ് വെള്ളപ്പൊക്കത്തിനു കാരണമായതെന്നാണു നിഗമനം. വെള്ളം ഉയരുന്നതിന്റെ വാർത്ത പരന്നതോടെ ജനങ്ങൾ പുഴയുടെ ഇരുവശങ്ങളിലും തടിച്ചുകൂടി. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ജില്ലാ ഭരണകൂടവും റവന്യു അധികൃതരും അറിയിച്ചു.
വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യമുണ്ടായാല് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾക്ക് ഒരുക്കമാണെന്നും അവർ പറഞ്ഞു. എന്നാൽ ഇതുവരെയും അപകടകരമായ രീതിയിൽ വെള്ളം ഉയർന്നിട്ടില്ലെന്നാണ് വിലയിരുത്തൽ.
വരുംദിവസങ്ങളിൽ തേജസ്വിനി പുഴയില് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നീലേശ്വരം നഗരസഭയിലെ പാലായി, നീലായി, കാര്യങ്കോട്, പാലാത്തടം, ചാത്തമത്ത്, ചെമ്മാക്കര, മുണ്ടേമാട് എന്നീ പ്രദേശങ്ങളിലെ താമസക്കാർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
രാജഗിരിയിലും ഇരട്ടപ്പാലത്തും ഉരുൾപൊട്ടി
12:37 AM Oct 20, 2019 | Deepika.com