തിരുവനന്തപുരം: എൻഎസ്എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻനായർ മുൻപ് എൻഎസ്എസിന്റെ രാഷ്ട്രീയ പാർട്ടിയായിരുന്ന എൻഡിപിയുടെ ജനറൽ സെക്രട്ടറിയും യുഡിഎഫ് ഏകോപനസമിതി അംഗവുമായിരുന്നെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
1973ലാണ് എൻഎസ്എസ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. 1976 മുതൽ 96 വരെ എൻഡിപി യുഡിഎഫിന്റെ ഘടകകക്ഷിയായിരുന്നു. 1977ൽ അഞ്ച് എംഎൽഎമാർ അവർക്കുണ്ടായിരുന്നു. ആ കാലത്തേക്കു മടങ്ങിപ്പോകാനാണ് ഉദ്ദേശ്യമെങ്കിൽ എൻഎസ്എസ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കണം. അല്ലാതെയുള്ള നിലപാട് മതനിരപേക്ഷ അടിത്തറയ്ക്കു തിരിച്ചടിയാണ്.
രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു തെരഞ്ഞെടുപ്പിൽ ഇടപെടുന്നതിനെ ആരും എതിർക്കില്ല. എന്നാൽ, സമുദായസംഘടന രാഷ്ട്രീയത്തിലിടപെടുന്നതിൽ സമുദായ അംഗങ്ങൾക്കു പോലും എതിർപ്പുണ്ടെന്നും പ്രസ്ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. സുകുമാരൻനായരുടെ രാഷ്ട്രീയം എൻഎസ്എസ് അണികളിലേക്ക് അടിച്ചേൽപിക്കുന്നതായ വിലയിരുത്തലുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു കോടിയേരി. വിവിധ സമുദായ സംഘടനകൾ മുൻകാലങ്ങളിലും രാഷ്ട്രീയ അഭിപ്രായം പറയാറുണ്ട്. എന്നാൽ രാഷ്ട്രീയബോധമുള്ള ജനങ്ങൾ അവരുടെ വിശ്വാസത്തിനനുസരിച്ചാണ് വോട്ട് ചെയ്യുന്നത്. ഇത്തവണയും അതു സംഭവിക്കും. എൻഎസ്എസിന്റെ വട്ടിയൂർക്കാവിലെ നിലപാടിനെതിരേ പ്രതിഷേധം ശക്തമാണ്. ജാതിഭ്രാന്തും മതഭ്രാന്തും സൃഷ്ടിക്കുന്നതിനെ കേരളീയ സമൂഹം അംഗീകരിക്കില്ല. എൻഎസ്എസിനെ ശത്രുപട്ടികയിലല്ല ഇപ്പോഴും കാണുന്നത്. എസ്എൻഡിപി മുൻപ് എസ്ആർപി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിട്ടുണ്ട്.
പ്രകടനപത്രികയിൽ പറഞ്ഞ 600 വാഗ്ദാനങ്ങളിൽ 54 എണ്ണമൊഴികെയുള്ളവ പൂർണമായോ ഭാഗികമായോ നടപ്പാക്കി. കേരളബാങ്ക് രൂപീകരണവും കിഫ്ബിയും ഗെയ്ൽ പൈപ്പ് ലൈനും കൊച്ചി- ഇടമണ് വൈദ്യുതിലൈനും ദേശീയപാത വികസനവുമെല്ലാം ഉദാഹരണമാണ്. അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫിന് അനുകൂലമായ മാറ്റം പ്രകടമാണ്.
എൽഡിഎഫ് വികസനം മുടക്കികളാണെന്ന പ്രചാരണം ഏശാതെ വന്നപ്പോൾ മൂന്നു മണ്ഡലങ്ങളിൽ മതവികാരവും രണ്ടിടത്തു ജാതിവികാരവും ഇളക്കിവിടാനാണു ശ്രമമെന്നും കോടിയേരി ആരോപിച്ചു.
സുകുമാരൻ നായർ യുഡിഎഫ് നേതാവായിരുന്നു: കോടിയേരി
12:17 AM Oct 20, 2019 | Deepika.com